ജിഷ വധക്കേസ് വിധി ചൊവാഴ്ച്ച

കൊച്ചി : വിവാദമായ ജിഷ കൊല്ലക്കേസില്‍ കോടതി വിധി ചൊവ്വാഴ്ച. അസം സ്വദേശിയും അന്യ സംസ്ഥാന തൊഴിലാളിയായ അമീറുള്‍ ഇസ്ലാം ആണ് കേസിലെ ഏക പ്രതി. പ്രതിയുടേത് ഹീനമായ കുറ്റകൃത്യമെന്ന് പോസിക്യൂഷന്‍ അന്തിമ വാദത്തില്‍ വ്യക്തമാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 2016 ഏപ്രില്‍ 28നാണ് രാജേശ്വരിയുടെ മകള്‍ ജിഷാമോള്‍(30) കൊല്ലപ്പെട്ടത്. ഇരിങ്ങോള്‍ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളില്‍ വച്ച് ജിഷയെ അമീറുള്‍ ഇസ്ലാം അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ് . അടച്ചിട്ട കോടതി മുറിയില്‍ 74 ദിവസമാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.

അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡിഎന്‍എ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 100 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 15 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. 290 രേഖകള്‍ ഹാജരാക്കി. 36 തൊണ്ടി മുതലുകളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയത്. അമീറുള്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. സിആര്‍പിസി 313 പ്രകാരം അമീറുളിനെ കോടതിയില്‍ വച്ച് പ്രത്യേകം വിസ്തരിച്ചു.