ഡല്‍ഹിയിലെ വായു മലിനീകരണ തോത് കുറയുന്നു; ഇന്നലെ ശ്വസിച്ചത് മൂന്നു വര്‍ഷത്തെ ഡിസംബറിലെ ‘സാധാരണ’ വായു

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായു മലിനീകരണ തോത് കുറഞ്ഞ് വരുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസംഡല്‍ഹിയിലെ ആളുകള്‍,മൂന്നു വര്‍ഷത്തിനിടയിലെ ഡിസംബര്‍ മാസത്തെ ‘സാധാരണ’ വായുവാണ് ശ്വസിച്ചതെന്നാണ് ഒടുവിലായി പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വായുമലിനീകരണത്തോത് കുറഞ്ഞ് ഡല്‍ഹി സാധാരണ നിലയിലേക്കു മാറുന്നതിന്റെ സൂചനയായാണ് ഈ മാറ്റത്തെ മലിനീകരണ നിരീക്ഷണ ഏജന്‍സികള്‍ കാണുന്നത്.

വായുശുദ്ധിയുടെ കാര്യത്തില്‍ ‘മോഡറേറ്റ്’ എന്ന പട്ടികയിലാണ് ഡല്‍ഹിയും കേന്ദ്ര തലസ്ഥാന മേഖലയും (എന്‍സിആര്‍). വ്യാഴാഴ്ച നാലുമണിക്ക് ഡല്‍ഹിയില്‍ വായുശുദ്ധി സൂചിക 194 എന്ന നിലയിലായിരുന്നു. രാത്രി ഒന്‍പതുമണി വരെ അതു തുടര്‍ന്നുവെന്നും അധികൃതര്‍ പറഞ്ഞു.ഡിസംബര്‍ മാസമായതുകൊണ്ട് നഗരങ്ങളില്‍ മൂടി നില്‍ക്കുന്ന മഞ്ഞ് മലിന വായു തങ്ങി നില്‍ക്കാന്‍ കാരണമാകാറുണ്ട്.എന്നാല്‍കാറ്റിനു നല്ല വേഗമുണ്ടായിരുന്നതുകൊണ്ടു മഞ്ഞ് പെട്ടന്ന് മാറിയതും ഇതിനു കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബര്‍ ഏഴിനുശേഷം ഈ വര്‍ഷം ഇതാദ്യമായാണു ഡല്‍ഹി – എന്‍സിആര്‍ മേഖലയിലെ ജനങ്ങള്‍ സാധാരണ വായു ശ്വസിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി മാലിന്യം കത്തിക്കുന്നതും മറ്റുമുള്ള മലിനീകരണ കാരണങ്ങള്‍ക്കു കൃത്യമായ നിയന്ത്രണം പാലിക്കാന്‍ കഴിഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറി എ. സുധാകര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു പറഞ്ഞു.

ഫിറോസ്ഷാ കോട്ലയില്‍ നടന്ന ഇന്ത്യ – ശ്രീലങ്ക മല്‍സരത്തിനിടെ ലങ്കന്‍ താരങ്ങള്‍ കളിക്കളത്തില്‍ മാസ്‌ക് ധരിച്ച് ഇറങ്ങിയതോടെ മലിനീകരണ നിയന്ത്രണം കര്‍ശനമായി പാലിക്കാന്‍ കടുത്ത നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യമിടുന്ന സ്ഥലങ്ങളില്‍ തീ ഉയരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിച്ചു.