കുറിഞ്ഞി ഉദ്യാനപ്രശ്‌നം:പരിഹാരം ആറുമാസത്തിനകമുണ്ടാകുമെന്ന് റവന്യുമന്ത്രി

മൂന്നാര്‍:കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍.ജനങ്ങളെ ഇളക്കി വിട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാതിരിക്കാന്‍ കൈയേറ്റക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും,എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ദേവി കുളം സബ്കളക്ടറോട് കൈയേറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നാര്‍ സന്ദര്‍ശന വേലക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.’അനന്തമായി നടപടികള്‍ നീളുന്ന മുറയ്ക്ക കൈയേറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. വലിയ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത എന്നെങ്കിലും ലഭിക്കുമെങ്കില്‍ കാത്തു നില്‍ക്കാമെന്നായിരിക്കും കൈയേറ്റക്കാരുടെ പ്രതീക്ഷ. അതിനാല്‍ തന്നെ തുടര്‍ നടപടി അതിവേഗം കൈക്കൊള്ളും’, മന്ത്രി വ്യക്തമാക്കി.

അതേസമയം, കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകള്‍ പുനര്‍നിര്‍ണയിക്കാന്‍ സാധ്യതയുള്ളതായി വിലയിരുത്തലുണ്ട്. ജനവാസമേഖലകളെ ഒഴിവാക്കാന്‍ ഉദ്യാനത്തിനായി കൂടുതല്‍ ഭൂമി കണ്ടെത്തുന്നതിനാണ് തീരുമാനം. 3200 ഹെക്ടര്‍ വിസ്തീര്‍ണം നിലനിര്‍ത്തുമെന്നും റവന്യുമന്ത്രി വ്യക്തമാക്കി.എന്നാല്‍ കര്‍ഷകരെ മുന്നില്‍ നിര്‍ത്തി ഒളിപ്പിച്ചു വെച്ച അജണ്ടയുമായി ആരെങ്കിലും ഭൂമി കൈയേറി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല. വന്‍കിടകൈയേറ്റത്തെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം ജനപ്രതിനിധികളുമായി ഇന്നു കൂടിക്കാഴ്ച നടത്തും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം മന്ത്രി കെ. രാജു, വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി എന്നിവര്‍ക്കൊപ്പം വട്ടവട പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കു പുറമെ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. കുറിഞ്ഞി ഉദ്യാനം അതിര്‍ത്തി പുനര്‍നിര്‍ണ്ണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും.