ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു;എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകിട്ടോടെ അറിയാം

അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാനയാത്രയും നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ടെലിവിഷന്‍ അഭിമുഖവും സൃഷ്ടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പിനു തുടക്കം. വടക്കന്‍ – മധ്യ ഗുജറാത്തില്‍ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ 2.22 കോടി വോട്ടര്‍മാര്‍ ഇന്നു ബൂത്തുകളിലെത്തും. പോളിങ് പൂര്‍ത്തിയായ ശേഷം ഇന്നു വൈകിടട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ ഗാന്ധിനഗറിലെ പോളിങ് ബൂത്തില്‍ രാവിലെതന്നെ വോട്ടു രേഖപ്പെടുത്തി.കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേലിന്റെ മാതാപിതാക്കളായ ഭാരത് പട്ടേല്‍, ഉഷാ പട്ടേല്‍ തുടങ്ങിയവരും രാവിലെതന്നെ പോളിംഗ് ബൂത്തിലെത്തി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുരയിലെ പോളിങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി.

അതിനിടെ, വഡോദര നഗരത്തിലെ മൂന്നു പോളിങ് സ്റ്റേഷനുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കു തകരാര്‍ ഉണ്ടായി. ഇവിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറി നല്‍കി.

അതിനിടെ, നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ വോട്ടെടുപ്പിന്റെ തലേന്നാള്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് സമാചാര്‍ ടിവിക്കു നല്‍കിയ അഭിമുഖം തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന നിലപാടുമായി ബി.ജെ.പി രംഗത്തെത്തി. തിരഞ്ഞെടുപ്പു കമ്മിഷനു പരാതിയും നല്‍കി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന ആരോപണമുയര്‍ത്തി വിവാദം സൃഷ്ടിച്ച മോദി ഉപയോഗിച്ച ജലവിമാനം വന്നതു പാക്കിസ്ഥാനില്‍നിന്നാണെന്ന വൈരുധ്യം ചൂണ്ടിക്കാട്ടിയാണു സമൂഹ മാധ്യമങ്ങളില്‍ മോദിക്കെതിരെ പ്രചാരണം.

പ്രധാനമന്ത്രി മോദി അഹമ്മദാബാദിലെ നിശാന്‍ വിദ്യാലയത്തിലും മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി ഖാന്‍പുരിലും കേന്ദ്ര ധനമന്തി അരുണ്‍ ജയ്റ്റ്‌ലി വെജല്‍പുരിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി ഖേഡ ജില്ലയിലെ ബൊര്‍സാദിലും ഇന്നു വോട്ടു രേഖപ്പെടുത്തും.