കരുത്ത് കാട്ടി ഇന്ത്യ; ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

മുംബൈ: സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ‘ഐ.എന്‍.എസ് കല്‍വരി’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ആറ് സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണ് ഐ.എന്‍.എസ്.കല്‍വരി.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വളരുന്ന ബന്ധത്തിന്റെ തെളിവാണ് ഐ.എന്‍.എസ് കല്‍വരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ സംസാരിക്കവെ ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയ്ക്കാണ് എക്കാലവും ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കടല്‍വഴിയുള്ള ഭീകരവാദമോ, കടല്‍ക്കൊള്ളയോ കള്ളക്കടത്തോ ആകട്ടെ, ഇത്തരം ഭീഷണികളെ നേരിടുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

ഡീസല്‍- ഇലക്ട്രിക് എന്‍ജിന്‍ കരുത്തുള്ള കല്‍വരി, മസ്ഗാവ് ഡോക്കിലാണു നിര്‍മിച്ചത്. കഴിഞ്ഞ നാലു മാസം കടലില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണു കല്‍വരി കമ്മിഷന്‍ ചെയ്യുന്നത്. 2005-ല്‍ മുങ്ങിക്കപ്പല്‍ നിര്‍മാണത്തിനു ഫ്രാന്‍സുമായി ഇന്ത്യ ഒപ്പിട്ട കരാര്‍ പ്രകാരം 2012 ഡിസംബറിലാണ് ആദ്യ മുങ്ങിക്കപ്പല്‍ പൂര്‍ത്തിയാകേണ്ടിയിരുന്നത്. പിന്നീടുള്ള ഓരോ വര്‍ഷവും ഓരോന്നു വീതം പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍, പദ്ധതി ഇടക്കാലത്തു വൈകി. ഇന്ത്യന്‍ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലിന്റെ പേരാണ് കല്‍വരി.1967ല്‍ റഷ്യയില്‍ നിന്നു വാങ്ങിയ ഇത് 1996 വരെ സേനയ്ക്ക് കരുത്തായി ഒപ്പമുണ്ടായിരുന്നു.

ഐഎന്‍എസ് കല്‍വരി

ഡീസല്‍ – ഇലക്ട്രിക് മുങ്ങിക്കപ്പല്‍
ഭാരം: 1565 ടണ്‍
വേഗം: മണിക്കൂറില്‍ 37 കിലോമീറ്റര്‍ (കടലിന് അടിയില്‍)
ദൂരപരിധി: കടലിന് അടിയില്‍ 6500 നോട്ടിക്കല്‍ മൈല്‍ (12,000 കിലോമീറ്റര്‍)
മികവ്: ശത്രുക്കളുടെ നിരീക്ഷണ സംവിധാനത്തിന് എളുപ്പത്തില്‍ കണ്ടെത്താനാവില്ല. 40 ദിവസം വരെ സമുദ്ര അടിത്തട്ടില്‍ കഴിയാന്‍ സാധിക്കും.
ദൗത്യം: സമുദ്ര അടിത്തട്ടിലെ നിരീക്ഷണം, ശത്രു മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തുക, ആവശ്യമെങ്കില്‍ കപ്പലുകള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കും നേരെ ആക്രമണം നടത്തുക, മൈനുകള്‍ പാകുക

ആയുധശേഷി:

ന്മ 39 കപ്പല്‍വേധ മിസൈലുകള്‍ ന്മ 30 മൈനുകള്‍ ന്മ 18 ടോര്‍പിഡോകള്‍.