ബി ജെ പിക്ക് വോട്ട് ചെയ്യുമ്പോള്‍ ബുദ്ധിപൂര്‍വ്വം വേണമെന്ന് സണ്ണി ലിയോണ്‍

സംഘപരിവാര്‍ സംഘടനകള്‍ക്ക് എതിരെ ബോളിവുഡ് നടി സണ്ണി ലിയോണ്‍ രംഗത്ത്. സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘടിപ്പിക്കാനിരുന്ന തന്‍റെ പുതുവര്‍ഷ പരിപാടി റദ്ദാക്കപ്പെട്ടതിനു ശേഷം വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. തന്‍റെ ട്വിറ്ററിലൂടെയാണ് സണ്ണി വിഷയത്തില്‍ പ്രതികരിച്ചത്. ബംഗളൂരുവിലെ പ്രോഗ്രാം റദ്ദാക്കപ്പെട്ടതില്‍ തനിക്ക് യാതൊരു വിഷവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് സണ്ണിയുടെ ട്വീറ്റ്. യാഥാസ്ഥിതിക വാദികളുടെ പദ്ധതികള്‍ക്കനുസരിച്ച് നിങ്ങളുടെ പ്രോഗ്രാം മാറ്റരുതായിരുന്നുവെന്ന് ഒരു ആരാധകന്‍ പറഞ്ഞപ്പോഴാണ് സണ്ണി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഓരോ വ്യക്തിയുടെയും ജീവിതമാണ് പ്രധാനമെന്നും അതിനാല്‍ ബുദ്ധിപൂര്‍വം വോട്ട് ചെയ്യണമെന്നുമാണ് അവര്‍ മറുപടി പറഞ്ഞത്. ‘നിങ്ങള്‍ ബംഗളൂരുവില്‍ പരിപാടി അവതരിപ്പിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരോട് പോയി ചാകാന്‍ പറയൂ. അവര്‍ ഇന്ത്യയിലെ ഏറ്റവും ഇടുങ്ങിയ മാനസികാവസ്ഥയുള്ളവരാണ്. നിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം’ എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.

‘ജീവിതമാണ് സുഹൃത്തേ ഏറ്റവും പ്രധാനം. ഞാന്‍ സ്‌നേഹത്തിലാണ് അല്ലാതെ യുദ്ധത്തിലല്ല വിശ്വസിക്കുന്നത്. നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തിലാകും അതിന് ശേഷമായിരിക്കും എന്റെ ശബ്ദം. ഈ വര്‍ഷം ബുദ്ധപൂര്‍വം വോട്ട് ചെയ്യൂ’ എന്നായിരുന്നു സണ്ണിയുടെ മറുപടി. സണ്ണി ലിയോണിന്റെ പ്രോഗ്രാം ബാംഗളൂരുവില്‍ സംഘടിപ്പിച്ചാല്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്നായിരുന്നു സംഘപരിവാര്‍ പിന്തുണയുള്ള യാഥാസ്ഥിതിക വാദികളുടെ ഭീഷണി. നഗരത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ അവരുടെ പ്രോഗ്രാം ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. ഇതേ തുടര്‍ന്ന് ഡിസംബര്‍ 15ന് സര്‍ക്കാര്‍ ഈ പ്രോഗ്രാം റദ്ദാക്കി. പരിപാടിയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ നിന്നും കര്‍ണാടക പോലീസും പിന്‍മാറിയിരിക്കുകയാണ്. ആത്മാഭിമാനമുള്ളവളായിരിക്കാന്‍ തന്നെ പഠിപ്പിച്ച ശര്‍മിള ടാഗോര്‍, മന്ദാകിനി, ഡിംപിള്‍ കപാഡിയ, സീനത്ത് അമന്‍ എന്നീ ബോളീവുഡ് നടിമാര്‍ക്കും അവര്‍ നന്ദി പറയുന്നുണ്ട്. അതേസമയം സണ്ണിയുടെ ആഹ്വാനത്തിനെതിരെ രൂഷവിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യക്കാരോട് വോട്ട് ചെയ്യാന്‍ പറയുന്ന അവര്‍ക്ക് ഇവിടെ വോട്ട് ചെയ്യാനാകുമോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഏത് രാജ്യത്തെ പാസ്‌പോര്‍ട്ട് ആണ് അവര്‍ക്കുള്ളത്. മറ്റുള്ളവരോട് വോട്ട് ചെയ്യാന്‍ പറയുന്ന അവര്‍ക്ക് ഇവിടെ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടോ? എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. എന്നാല്‍ തന്റെ സന്ദേശം വ്യക്തമായി വായിച്ചു നോക്കാന്‍ മാത്രമാണ് സണ്ണി ഇതിന് നല്‍കുന്ന മറുപടി.