കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം: പരീക്ഷണ പറക്കല്‍ അടുത്ത മാസം

കണ്ണൂര്‍: കണ്ണൂരില്‍ പൂര്‍ത്തിയാകുന്ന വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കല്‍ അടുത്ത മാസം നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പരീക്ഷണ പാറക്കലിന് ശേഷം അടുത്ത സെപ്റ്റംബറോടുകൂടി വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വിമാനത്താവളത്തിന്റെ എയര്‍ സൈഡ്, സിറ്റി സൈഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോട് കൂടി വര്‍ഷം പതിനഞ്ച് ലക്ഷത്തോളം യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുവാന്‍ കഴിയും.

ഒരേ സമയം ഇരുപത് വിമാനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളം പണികഴിപ്പിക്കുന്നത്. റണ്‍വേയുടെ നിര്‍മാണം 3050 മീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

കോഡ് ഇ ഗണത്തില്‍ പെടുന്ന ബോയിങ്ങ് ബി777, എയര്‍ബസ് എ330 തുടങ്ങിയ വിമാനങ്ങള്‍ക്ക് ഉതകുന്നതാണ് നിലവിലെ റണ്‍വേയുടെ രൂപകല്പന. ഭാവിയില്‍ ഇത് എയര്‍ബസ് എ380 പോലെയുള്ള കോഡ് എഫ് ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.