മഴയും സ്മിത്തും ഇംഗ്ലണ്ടിന്റെ ജയത്തെ തടഞ്ഞു;ആഷസില്‍ ഇംഗ്ലണ്ടിന് വീണ്ടും നിരാശ

മെല്‍ബണ്‍:വില്ലനായെത്തിയ മഴയും അവസാന ദിനം പ്രതിരോധ കോട്ട തീര്‍ത്ത ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തും ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.വിജയം അപ്രാപ്യമായതോടെ ആതിഥേയര്‍ നാല് വിക്കറ്റില്‍ നഷ്ടത്തില്‍ 263 റണ്‍സിസില്‍ നില്‍ക്കെ ഇരുക്യാപ്റ്റന്‍മാരും മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കോര്‍; ഓസ്ട്രേലിയ; 327, 263/4 dec. ഇംഗ്ലണ്ട്; 491. ആദ്യ മൂന്ന് മത്സരങ്ങളും ആതികാരികമായി വിജയിച്ച ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

164 റണ്‍സിന്റെ ഒന്നാം ഇന്നിംങ്സ് ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച ഓസീസിനെ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സ്മിത്തും അര്‍ധസെഞ്ച്വറി നേടി പുറത്തായ ഡേവിഡ് വാര്‍ണറുമാണ് ഓസീസിനെ പരാജയത്തില്‍ നിന്ന് കരകയറ്റിയത്. 275 പന്തുകള്‍ നേരിട്ട സ്മിത്ത് 102 റണ്‍സാണ് അടിച്ചെടുത്തത്. സ്മിത്തിന്റെ 23-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ രണ്ടു വിക്കറ്റുകള്‍ മാത്രം പിഴുതെടുക്കാനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞുള്ളു.

227 പന്ത് നേരിട്ട് 86 റണ്‍സെടുത്ത വാര്‍ണര്‍ റൂട്ടിന്റെ പന്തില്‍ വിന്‍സ് ക്യാച്ചെടുത്താണ് പുറത്തായത്. തൊട്ടുപിന്നാലെ 4 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ സ്റ്റുവര്‍ട്ട് ബോര്‍ഡ് മടക്കി. ഇംഗ്ലീഷ് നിരയില്‍ ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബോര്‍ഡ്, വോക്ക്സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടിന്നിംങ്സിലുമായി ബോര്‍ഡ് 5 വിക്കറ്റ് നേടി. നേരത്തെ ആദ്യ ഇന്നിംങ്സില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് പുറത്താകാതെ നിന്ന് കുക്കിന്റെ (409 പന്തില്‍ 244 റണ്‍സ്) ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

അലസ്റ്റെയര്‍ കുക്ക് 244 റണ്‍സുമായി പുറത്താകാതെ നിന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായിറങ്ങി ഇന്നിങ്‌സിന്റെ അവസാനം വരെ പുറത്താകാതെ നിന്നവരില്‍ ഉയര്‍ന്ന സ്‌കോറും സ്വന്തമാക്കിയാണ് കുക്ക് മടങ്ങിയത്. ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടെര്‍ണര്‍ 1972ല്‍ നേടിയ 223 റണ്‍സിന്റെ റെക്കോര്‍ഡ് മറികടന്നു.