കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വിഡിയോയുമായി പാക്കിസ്ഥാന്‍; തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി:ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് ജയിലില്‍ കഴിയുന്ന നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോയുമായി പാക്കിസ്ഥാന്‍.തന്നെ സന്ദര്‍ശിക്കാനെത്തിയ അമ്മയെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശകാരിച്ചുവെന്ന് കുല്‍ഭൂഷണ്‍ വീഡിയോയില്‍ പറയുന്നുണ്ട്.അതെ സമയം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് ഇതിലൂടെ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്ന അനുമാനത്തിലാണ് ഇന്ത്യ.

കുല്‍ഭൂഷണ്‍ ജാദവ് കുറ്റസമ്മതം നടത്തുന്ന വിഡിയോയില്‍ ഇന്ത്യക്കെതിരെയും സംസാരിക്കുന്നുണ്ട്. ജയിലില്‍ സന്തോഷവാനാണ് എന്ന് കുല്‍ഭൂഷണ്‍ യാദവ് പറയുന്നു. കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയും അമ്മയും അദ്ദേഹത്തെ പാക് ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ വീഡിയോ. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ തന്റെ അമ്മയോടും ഭാര്യയോടും മോശമായി പെരുമാറുന്നത് കണ്ടുവെന്നത് അടക്കമുള്ള പരാമര്‍ശങ്ങളാണ് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോയിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.പാക് സന്ദര്‍ശനത്തിനിടെ കുല്‍ഭൂഷണിന്റെ ഭാര്യയോടും അമ്മയോടും ആ രാജ്യത്തെ അധികൃതര്‍ മോശമായി പെരുമാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കുല്‍ഭൂഷണിന്റെ ഭാര്യയുടെ താലിമാല വരെ അഴിച്ചുവാങ്ങിയതും ചെരുപ്പ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതും അടക്കമുള്ള സംഭവങ്ങളാണ് ഇന്ത്യയില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.കൂടിക്കാഴ്ചയ്ക്കിടെ തെറ്റിദ്ധാരണ പരത്താന്‍ പാക് അധികൃതര്‍ നടത്തിയ ശ്രമം കുല്‍ഭൂഷണിന്റെ അമ്മ അവന്തി ജാദവ് ഇടപെട്ട് പരാജയപ്പെടുത്തിയിരുന്നു. പാക് അധികൃതര്‍ പഠിപ്പിച്ചുവിട്ട കാര്യങ്ങള്‍ അതേപടി പറയാന്‍ ശ്രമിച്ച കുല്‍ഭൂഷണിനെ അവന്തി ജാദവാണ് തടഞ്ഞത്.