പ്രതീക്ഷിക്കാന്‍ പൂജാര മാത്രം;ന്യുലാന്‍ഡ് ടെസ്റ്റില്‍ ഇന്ത്യ പതറുന്നു

കേപ്ടൗണ്‍:ആഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റില്‍ തിരിച്ചടി. ന്യൂലന്‍ഡ് ടെസ്റ്റില്‍ ഒന്നാം ദിനം ബൗളര്‍മാര്‍ തകര്‍ത്താടിയതിന്റെ തുടര്‍ച്ചയാണ് രണ്ടാം ദിനത്തിലും കാണാന്‍ കഴിയുന്നത്.മൂന്നിന് 28 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് രോഹിത് ശര്‍മ്മയുടെ(11) വിക്കറ്റ് നഷ്ടമായി. പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ച രോഹിത് കസിഗോ റബാദയുടെ പന്തില്‍ എല്‍ബിഡബ്ലു ആവുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റിന് 76 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.ചേതേശ്വര്‍ പൂജാര 20 റണ്‍സെടുത്തും ആര്‍ അശ്വിന്‍ ആറ് റണ്‍സുമായും ക്രീസിലുണ്ട്. ആറ് വിക്കറ്റ് അവശേഷിക്കേ 210 റണ്‍സ് പിന്നിലാണ് ഇന്ത്യ.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 286 റണ്‍സിന് പുറത്തായിരുന്നു. മുന്‍നിരയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു ദക്ഷിണാഫ്രിക്ക. ഒരു റണ്‍സെടുത്ത മുരളി വിജയിയെ വീഴ്ത്തി ഫിലാന്‍ഡറും തൊട്ടടുത്ത ഓവറില്‍ ശിഖര്‍ ധവാനെ(16) മടക്കി ഡെയ്ല്‍ സ്റ്റെയ്‌നും ദക്ഷിണാഫ്രിക്കയ്ക്കായി തിരിച്ചടിച്ചു. ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ വിക്കറ്റ് വീഴ്ച്ചയില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയ വിരാട് കോലിയും അതിവേഗം കൂടാരം കയറി. മോണി മാര്‍ക്കലിന്റെ പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് കോലി വിക്കറ്റ് കീപ്പര്‍ ഡി കോക്കിന് ക്യാച്ച് നല്‍കി പുറത്തായതോടെ മുന്‍നിരയുടെ പോരാട്ടം അവസാനിച്ചു.