വാജ്പേയ്‌ മന്‍മോഹന്‍ പ്രതിഭാ പാട്ടീല്‍ എന്നിവരെ വീടുകളില്‍ നിന്നും ഒഴിപ്പിക്കാന്‍ കോടതി തീരുമാനം

രാജ്യത്ത് ഉന്നത സ്ഥാനങ്ങളില്‍ ഇരുന്ന വ്യക്തികളായ പ്രണബ് കുമാര്‍ മുഖര്‍ജി, പ്രതിഭാ പാട്ടില്‍, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, അടല്‍ ബിഹാരി വാജ്‌പേയി, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വീടുകളില്‍ നിന്നും ഒഴിയുവാന്‍ കോടതി. രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയില്‍ ഇരുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന സൗകര്യങ്ങളിലൊന്നാണ് ഈ പ്രത്യേക വസതികളും വി വി ഐ പി പരിഗണനയും‍. സ്ഥാനമാനങ്ങള്‍ ഒഴിഞ്ഞുള്ള ശിഷ്ടകാലം ഇവിടെ വസിക്കാന്‍ ഇവര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ ഇതിനെതിരെ ലോക് പ്രഹരി എന്ന എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ കോടതി മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ചു. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശം കോടതി അംഗീകരിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ മുന്‍ ഭരണാധികാരികള്‍ക്ക് തങ്ങള്‍ അനുഭവിച്ചുവന്ന സൗകര്യങ്ങള്‍ വിട്ടുകൊടുത്ത ശേഷം വീണ്ടും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങേണ്ടി വരും.

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് തുടര്‍ന്നും സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗിക വസതികളില്‍ താമസിക്കാന്‍ അനുമതി നല്‍കുന്ന നിയമം ഉത്തര്‍പ്രദേശ് നിയമ സഭ പാസാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 23 നാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവിന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബെഞ്ച് ഗോപാല്‍ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അധികാരമൊഴിയുന്ന നേതാക്കളെ സാധാരണ പൗരനായി മാത്രമെ കണക്കാക്കാന്‍ സാധിക്കുവെന്ന് പറയുന്നു. അതിനാല്‍ ഇവര്‍ക്ക് വിവിഐപി വസതികള്‍ അനുവദിക്കാന്‍ കഴിയില്ല എന്നും പറയപ്പെടുന്നു. അങ്ങനെ പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കുന്നത് ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാകുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാണിക്കുന്നു.