മുസ്ലീംങ്ങളെ ഇഷ്ടമാണ് എന്ന് പറഞ്ഞ ഹിന്ദു യുവതിക്ക് നേരെ സംഘപരിവാര്‍ ആക്രമണം ; യുവതി ആത്മഹത്യ ചെയ്തു ; ചതിച്ചത് സംഘിയായ സുഹൃത്ത്

ബംഗളൂരിലാണ് സംഭവം അരങ്ങേറിയത്. മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് വാട്സാപ്പ് സന്ദേശമയച്ചതിന്റെ പേരിലാണ് പ്രാദേശിക ബിജെപി നേതാക്കളുടെ വേട്ടയാടലിന് ഇരയായ യുവതി ജീവനൊടുക്കിയത്. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ ബികോ വിദ്യാർത്ഥിനിയായ ധന്യശ്രീ(20)യാണ് സ്വന്തം മുറിയിൽ തൂങ്ങിമരിച്ചത്. ജനുവരി 6 ശനിയാഴ്ചയായിരുന്നു സംഭവം. ബികോം വിദ്യാർത്ഥിനിയായ ധന്യശ്രീ, സുഹൃത്ത് സന്തോഷുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞത്. എന്നാല്‍ സംഘപരിവാര്‍ അനുഭാവി ആയ അയാള്‍ ആ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് ബി ജെ പി നേതാക്കള്‍ക്ക് നല്‍കുകയും തുടര്‍ന്ന് വിഷയം വലുതായി പെണ്‍കുട്ടിയുടെ ആത്മഹത്യ വരെ എത്തുകയുമായിരുന്നു. ബികോം വിദ്യാർത്ഥിനിയായിരുന്ന ധന്യശ്രീ വെള്ളിയാഴ്ച ഉച്ചയോടെയാണ് സുഹൃത്തായ സന്തോഷുമായി വാട്സാപ്പ് ചാറ്റിംഗ് ആരംഭിക്കുന്നത്.

കുശലാന്വേഷണത്തിൽ തുടങ്ങിയ ഇരുവരുടെയും ചാറ്റിംഗ് പിന്നീട് ജാതി,മത വിഷയങ്ങളിലേക്ക് തിരിഞ്ഞു. ഇതിനിടെയാണ് മുസ്ലീം മതവിഭാഗത്തെക്കുറിച്ച് ഇരുവരും സംസാരിച്ചത്. മുസ്ലീംങ്ങളുമായുള്ള എല്ലാ ബന്ധത്തെയും സന്തോഷ് എതിർത്തിരുന്നു. മുസ്ലീംങ്ങളുമായി നമ്മൾ ബന്ധം കാത്തുസൂക്ഷിക്കരുതെന്നും സന്തോഷ് ധന്യശ്രീയോട് ആവശ്യപ്പെട്ടു. എന്നാൽ സന്തോഷിന്റെ വാദങ്ങളെ എതിർത്ത ധന്യശ്രീ, ‘ഐ ലവ് മുസ്ലീംസ്’ എന്നാണ് മറുപടി സന്ദേശമയച്ചത്. തന്റെ വാദങ്ങളും ആവശ്യങ്ങളും എതിർത്തതിന് പുറമേ, മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതും സന്തോഷിനെ പ്രകോപിപ്പിച്ചു. തുടർന്ന് ധന്യശ്രീ അയച്ച വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രാദേശിക ബിജെപി, വിഎച്ച്പി നേതാക്കൾക്ക് കൈമാറി. പിന്നീട് ഈ സ്ക്രീൻഷോട്ടുകളും ധന്യശ്രീയുടെയും അമ്മയുടെയും ചിത്രങ്ങളും സംഘപരിവാർ വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചു. സംഭവമറിഞ്ഞ് ബിജെപിയുടെ പ്രാദേശിക യുവനേതാക്കൾ ധന്യശ്രീയുടെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

മുസ്ലീംങ്ങളുമായി സൗഹാർദ്ദം നിലനിർത്തിയാൽ എല്ലാവരെയും ഇല്ലാതാക്കുമെന്നായിരുന്നു യുവനേതാക്കളുടെ ഭീഷണി. പ്രാദേശിക നേതാവ് അനിൽരാജിന്റെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഭീഷണി സന്ദേശങ്ങളും കൊലവിളികളും വർദ്ധിച്ചതോടെയാണ് ധന്യശ്രീ ഒരുമുഴം കയറിൽ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞദിവസമുണ്ടായ സംഭവവികാസങ്ങൾ തന്റെ ജീവിതത്തെയും വിദ്യാഭ്യാസത്തെയും നശിപ്പിച്ചെന്ന് കുറിപ്പെഴുതി വച്ചിട്ടാണ് ധന്യശ്രീ ആത്മഹത്യ ചെയ്തത്.