പറക്കുന്ന വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു ; ഒഴിവായത് വന്‍ദുരന്തം

വിമാനം പറത്തുന്നതിനിടെ കോക്ക്പിറ്റില്‍വച്ച് അടിപിടിയുണ്ടാക്കിയ രണ്ട് മുതിര്‍ന്ന പൈലറ്റുമാരെ ജെറ്റ് എയര്‍വെയ്‌സ് പുറത്താക്കി. ലണ്ടനില്‍നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരുടെ ജീവന്‍ വെച്ച് പൈലറ്റുമാര്‍ കളിച്ചത്. 9 W 119 ലണ്ടന്‍ – മുംബൈ ഫ്‌ളൈറ്റില്‍വച്ചാണ് സംഭവം. മുതിര്‍ന്ന പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ തല്ലിയതാണ് അടിപിടിക്ക് കാരണമായി പറയുന്നത്. ജനുവരി ഒന്നിനായിരുന്നു സംഭവം. ഇതിനു പിന്നാലെ വനിത അടക്കം രണ്ടു പൈലറ്റുമാരെയും വിമാനക്കമ്പനി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) മുതിര്‍ന്ന പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് വനിതാ പൈലറ്റടക്കം രണ്ടുപേരെയും ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ജെറ്റ് എയര്‍വെയ്‌സ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത്. പൈലറ്റുമാര്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കൈയേറ്റത്തിലെത്തിയതെന്ന് വിമാനക്കമ്പനി വിശദീകരണം നല്‍കി.