ബി ജെ പിയെ കൈവിടാന്‍ ശിവസേന തീരുമാനം ; 2019 ല്‍ ഒറ്റയ്ക്ക് മത്സരിക്കും

2019 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ശിവസേന തീരുമാനം.ഇതിനുള്ള പാര്‍ട്ടി പ്രമേയം ഇന്ന് ചേര്‍ന്ന ശിവസേന ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ലോക്‌സഭയിലേക്കും ഒറ്റയ്ക്കാകും പാര്‍ട്ടി മത്സരിക്കുക. ഇതോടെ ബിജെപി സഖ്യത്തില്‍ നിന്നും ശിവസേന വിട്ടുപോകും എന്ന് ഉറപ്പായി. 29 വര്‍ഷം നീളുന്ന കാവിസഖ്യത്തിനാണ് ഇതോടെ മഹാരാഷ്ട്രയില്‍ വിരാമമാകുന്നത്. ശിവസന നേതാവ് സഞ്ജയ് റാവത്താണ് പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് മത്സരിച്ചത്.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി. സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ടെങ്കിലും അന്ന് മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കാനും പരിഹസിക്കാനും കിട്ടുന്ന ഒരുവസരവും ശിവസേന ഇപ്പോള്‍ പാഴാക്കാറില്ല. അതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുക എന്നതും ശിവസേനയുടെ സ്ഥിരം പരിപാടിയാണ്.