കോടികളുടെ അനധികൃത സ്വത്ത് ; ടി.ഒ.സൂരജ് ഐഎഎസിനെതിരെ വിജിലന്‍സ് കുറ്റപത്രം
അനധികൃതമായി കോടികളുടെ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും ഇപ്പോഴത്തെ യുവജനകാര്യ ക്ഷേമ സെക്രട്ടറിയുമായ ടി.ഒ.സൂരജ് ഐഎഎസിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയിലാന് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സൂരജിന് 314 ശതമാനം അനധിക്യത സമ്പാദ്യമുണ്ടെന്ന് റിപ്പോർട്ട്. 2014 വരെയുള്ള പത്തു വർഷത്തെ സ്വത്തു വർധനവാണ് വിജിലന്‍സ് പരിശോധിച്ചത്.
വ്യവസായ വകുപ്പ് ഡയറക്ടര്‍ മുതല്‍ പൊതുമരാമത്ത് സെക്രട്ടറിയായി വരെ സേവനമനുഷ്ഠിച്ച 2004-2014 കാലയവളവില്‍ 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിനുണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 2014 നവംബര്‍ 20ന് സൂരജിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വീടുകള്‍, ഗോഡൗണുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയുടെ രേഖകള്‍ റെയ്ഡില്‍ വിജിലന്‍സിന് കിട്ടിയിരുന്നു. കൂടാതെ കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികള്‍ ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.