ഗൗരി നേഹയുടെ മരണം ; സ്കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

വിദ്യാര്‍ഥിനി ഗൗരിനേഘ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കത്തുനല്‍കി. നേഹ മരിക്കാന്‍ കാരണമായ കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് സ്‌കൂളില്‍ സ്വീകരണം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അതുപോലെ പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞെന്നും ഡിഡിഇ അറിയിച്ചു. പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ ഡിഡിഇ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കി. അധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച് ആഘോഷിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നല്‍കിയത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന സിന്ധു പോള്‍, ക്രസന്റ് എന്നീ അധ്യാപികമാരെ നാല് മാസത്തിന് ശേഷമാണ് തിരിച്ചെടുത്തത് . മടങ്ങിയെത്തിയ അധ്യാപകമാര്‍ക്ക് മികച്ച് വരവേല്‍പാണ് മാനേജ്‌മെന്റ് നല്‍കിയത്. കേക്ക് മുറിച്ചുള്ള ആഘോഷങ്ങള്‍ക്കും എല്ലാവിധ ആനുകൂല്യങ്ങളോടും കൂടി അധ്യാപികരെ തിരിച്ചെടുക്കാനും മുന്‍കയ്യെടുത്തത് പ്രിന്‍സിപ്പാളാണ്. സംഭവവുമായി ബന്ധപ്പെട്ട് പലതവണ വിശദീകരണം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ലെന്നും കത്തില്‍ പറയുന്നു. അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അധ്യാപികമാരെ തിരിച്ചെടുത്തതെന്ന് ഗൗരി നേഹയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ട്രിനിറ്റി സ്‌കൂളിന് സമീപം ജസ്റ്റിസ് ഫോര്‍ ഗൗരി നേഹ എന്നെഴുതി സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.