നാലാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യും

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞടുത്തു. പരുക്കേറ്റ കേദാര്‍ ജാദവിന് പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യയിറങ്ങുന്നത്.ദക്ഷിണാഫ്രിക്കയില്‍ സോണ്ടോയ്ക്കു പകരം പരുക്കു മൂലം ആദ്യ മൂന്നു മല്‍സരങ്ങള്‍ നഷ്ടമായ എബി ഡിവില്ലിയേഴ്‌സും ഇമ്രാന്‍ താഹിറിന് പകരം മോണി മോര്‍ക്കലുംടീമിലേക്കു തിരിച്ചെത്തി.

ഇന്നത്തെ മത്സരം വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര നേട്ടം എന്ന ഇന്ത്യയുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമാകുമത്.മുന്‍ഗാമികള്‍ തോറ്റു മടങ്ങിയ മണ്ണില്‍ ചരിത്രനേട്ടം സ്വന്തമാക്കാന്‍ കോഹ്‌ലിപ്പടയ്ക്ക് ഇന്നത്തെ മത്സരത്തിനു പുറമെ ഇനി രണ്ടു മത്സരങ്ങള്‍ക്കൂടിയുണ്ട്.ഇതില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ വിജയിച്ചാല്‍ ഇന്‍ഡയ്ക്ക് ചരിത്ര നേട്ടം സ്വന്തമാക്കാം.

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിനു പിന്നാലെ ഐസിസിയുടെ ‘മോശം’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വാന്‍ഡറേഴ്‌സ് ഗ്രൗണ്ടിലാണു മല്‍സരം നടക്കുന്നത്.ആദ്യ രണ്ടു ടെസ്റ്റിലും തോല്‍വി വഴങ്ങിയ ഇന്ത്യ ജയം സ്വന്തമാക്കിയത് ഇവിടെവച്ചാണ്. ഇവിടെ ഇതുവരെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ മൂന്നെണ്ണം ഇന്ത്യ വിജയിച്ചിട്ടുണ്ട്.

പരമ്പര കൈവിടാതിരിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം സൂപ്പര്‍ താരം എ.ബി.ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവാണ്. കൈവിരലിനേറ്റ പരുക്കുമൂലം ആദ്യ മൂന്നു മല്‍സരങ്ങളിലും ഡിവില്ലിയേഴ്‌സ് കളിച്ചിരുന്നില്ല. ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ക്കു മുന്‍പില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ വട്ടംകറങ്ങുമ്പോഴാണ് സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള സൂപ്പര്‍ താരം തിരിച്ചെത്തുന്നത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് ഇന്നത്തെ മല്‍സരം പിങ്ക് ഏകദിനമാണ്. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്നു പിങ്ക് ജഴ്‌സിയണിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കളത്തിലിറങ്ങും.ഇതുവരെ നടന്ന ആറു പിങ്ക് ഏകദിനങ്ങളിലും വിജയമെന്ന റെക്കോര്‍ഡും ആതിഥേയര്‍ക്കുണ്ട്.