കാവേരി വിധിയില്‍ പ്രതിഷേധവുമായി തമിഴ്‌നാട്; കര്‍ണാടക അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു

ചെന്നൈ: കാവേരി നദീജല തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് തമിഴ്‌നാട് ജനത രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ ആളുകള്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങി. വിധി വന്നതിന് പിന്നാലെ ഹൊസൂറിലാണ് വാഹനങ്ങള്‍ തടഞ്ഞത്.

അരനൂറ്റാണ്ടോളം നീണ്ട കാവേരി നദി ജല തര്‍ക്കത്തിലാണ് ഇന്ന് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. 2007ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവ് ഭേദഗതി ചെയ്ത സുപ്രീംകോടതി തമിഴ്‌നാടിന്റെ ജലവിഹിതത്തില്‍ നിന്നും 14.75 ടിഎംസി ജലം വെട്ടികുറച്ചു. നിലവില്‍ വര്‍ഷം തോറും കര്‍ണ്ണാടക സര്‍ക്കാര്‍ തമിഴ്‌നാടിന് കാവേരിയില്‍ നിന്നും 192 ടിഎംസി ജലമാണ് നല്‍കേണ്ടത്. സംസ്ഥാനത്തെ ജലദൗര്‍ലഭ്യം പരിഗണിച്ച സുപ്രീംകോടതി ഇനി മുതല്‍ തമിഴ്‌നാടിന് 177.25 ടിഎംസി ജലം നല്‍കിയാല്‍ മതിയാകും. കര്‍ണ്ണാടകയ്ക്ക് 14.75 ടിഎംസി ജലം അധികമായി ലഭിക്കും.

ഇതോടെ കര്‍ണ്ണാടകയുടെ വിഹിതം 284.25 ടിഎംസിയായി ഉയര്‍ന്നു. ട്രിബ്യൂണല്‍ മുന്‍ ഉത്തരവ് പ്രകാരം 30 ടിഎംസി ജലം കേരളത്തിനും 7 ടിഎംസി ജലം പുതുച്ചേരിയ്ക്കും തുടര്‍ന്നും ലഭിക്കും.

ഉത്തരവിനെ കര്‍ണ്ണാടകയും തമിഴ്‌നാടും സ്വാഗതം ചെയ്തു. പതിനഞ്ച് വര്‍ഷത്തേയ്ക്കാണ് വിധി. 2007ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.