പ്രവാസികള്‍ക്ക് ഭൂമി സംവരണം ഏര്‍പ്പെടുത്താനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം: നവയുഗം

അല്‍ഖോബാര്‍: പ്രവാസികളായ മലയാളികള്‍ക്ക് വ്യവസായം തുടങ്ങാനായി ഭൂമി സംവരണം ഏര്‍പ്പെടുത്താനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ് എന്ന് നവയുഗം സാംസ്‌ക്കാരികവേദി അല്‍ഖോബാര്‍ അക്രബിയ യൂണിറ്റ് സമ്മേളനം അഭിപ്രായപ്പെട്ടു.

വ്യവസായ നയത്തില്‍ ഉള്‌പ്പെടുത്തി, സംസ്ഥാനത്തെ വ്യവസായ എസ്റ്റേറ്റുകളില്‍ ഉള്ള സ്ഥലത്തിന്റെ അഞ്ചുശതമാനം, പ്രവാസികളുടെ വ്യവസായ സംരംഭങ്ങള്ക്കായി മാറ്റിവയ്ക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പ്രവാസി പുനഃരധിവാസം ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. സ്ഥലത്തിന്റെ ലഭ്യതക്കുറവാണ് വ്യവസായങ്ങള് ആരംഭിക്കുന്നതിന് തടസ്സമായി പ്രവാസികള് ചൂണ്ടിക്കാണിക്കുന്നത്. ഈ പരാതിക്ക് പരിഹാരമാണ് പുതിയ നീക്കം. അടുത്തിടെ നടന്ന ലോക കേരളസഭയില് ഈ തീരുമാനം സര്ക്കാര് അവതരിപ്പിച്ചിരുന്നു. പ്രവാസികള്ക്ക് സ്ഥലം സംവരണം ചെയ്തുകൊണ്ടുള്ള ഉത്തരവ് ഒരു മാസത്തിനകം ഇറങ്ങുമെന്ന് വ്യവസായവകുപ്പ് അറിയിച്ചതായി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ യൂണിറ്റ് രക്ഷാധികാരി റിയാസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യൂണിറ്റ് സമ്മേളനം, നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട് ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രെട്ടറി സഹീര്‍ഷാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, കോബാര്‍ മേഖല സെക്രെട്ടറി അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. നവയുഗം നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് കണ്‍വീനര്‍ ദാസന്‍ രാഘവന്‍ നോര്‍ക്ക പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. റെജിന്‍ ചന്ദ്രന്‍ സ്വാഗതവും, അബ്ദുള്‍ കരീം നന്ദിയും പറഞ്ഞു.

നവയുഗം അക്രബിയ യൂണിറ്റ് ഭാരവാഹികളായി ഷെഫീക്ക് (രക്ഷാധികാരി), റിയാസ് (പ്രസിഡന്റ്), സുനില്‍ കുമാര്‍ (വൈസ് പ്രസിഡന്റ്), സഹീര്‍ഷാ (സെക്രെട്ടറി), ഷംലാദ് (ജോയിന്റ് സെക്രെട്ടറി), റെജിന്‍ ചന്ദ്രന്‍ (ഖജാന്‍ജി) എന്നിവരെയും. എക്‌സിക്യൂട്ടീവ് അംഗങ്ങളായി റോബിന്‍ ചാക്കോ, രാജീവ്.എ, അബ്ദുള്‍ കരീം, ഹിദായത്തുള്ള, അഖില്‍ എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു.