താന്‍ വരുന്നത് ജയലളിതയുടെ ഒഴിവിലേയ്ക്ക് ; ദൈവം തന്റെകൂടെയുണ്ട് : രജനികാന്ത്

തമിഴ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ജയലളിതയും കരുണാനിധിയും ഇല്ലാത്തതുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. എം.ജി.ആറിനെപ്പോലെ നല്ല ഭരണം കാഴ്ചവെക്കാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു. ഡോ.എംജിആര്‍ എജ്യുക്കേഷണല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംജിആറിന്റെ പ്രതിമ അനാശ്ചാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാനിധി, ജി.കെ മൂപ്പനാര്‍ തുടങ്ങി വളരെ അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍നിന്ന് രാഷ്ട്രീയത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും തടസ്സങ്ങളിലൂടെയും വൈഷമ്യങ്ങളിലൂടെയുമുള്ള യാത്രയാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്നും രജനികാന്ത് പറയുന്നു.

ഇത്രയും കാലം ഇവിടെ ജയലളിതയും എംജിആറും ഉണ്ടായിരുന്നു. രണ്ടുപേരും ശക്തമായ വ്യക്തിത്വമുള്ള നേതാക്കളായിരുന്നു. ആര്‍ക്കും ചോദ്യംചെയ്യാനാവാത്തതായിരുന്നു അവര്‍. ആ ഒഴിവിലേക്കാണ് ഞാന്‍ വരുന്നത്. ദൈവം തന്റെകൂടെയുണ്ട്. ജനങ്ങളെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.