തുടര്‍വിജയങ്ങള്‍ക്ക് പിന്നാലെ ബി ജെ പിക്ക് തിരിച്ചടി ; ടി ഡി പി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവച്ചു

തിരഞ്ഞെടുപ്പുകളിലെ തുടര്‍ വിജയങ്ങള്‍ക്ക് പിന്നാലെയുള്ള ആഘോഷങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്നെ ബി ജെ പിക്ക് പല ഭാഗങ്ങളില്‍ നിന്നും കനത്ത തിരിച്ചടി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിലെ രണ്ട് ടി.ഡി.പി മന്ത്രിമാര്‍ രാജിവെച്ചു. വ്യോമയാന മന്ത്രി അശോക് ഗജപതി റാവു, വൈ എസ് ചൗധരി എന്നിവരാണ് രാജി വച്ചത്. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും പാക്കേജും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടി ഡി പി കലാപക്കൊടി ഉയര്‍ത്തിയിരുന്നു.

എന്‍ ഡി എ സഖ്യത്തില്‍നിന്ന് പുറത്തു പോകുമെന്നും രണ്ട് മന്ത്രിമാര്‍ കേന്ദ്രമന്ത്രി സഭയില്‍നിന്ന് രാജിവയ്ക്കുമെന്നും ടി ഡി പി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം തന്നെ സൂചനയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച നടന്നത്. ആന്ധ്ര പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു തെലങ്കാന. ഈ മേഖല പ്രത്യേക സംസ്ഥാനമായി രൂപീകരിക്കുമ്പോള്‍ ആന്ധ്രയ്ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു പ്രത്യേക സംസ്ഥാന പദവി. ബിജെപി ഇക്കാര്യത്തില്‍ തെലുങ്ക് ദേശം പാര്‍ട്ടിക്ക് ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. പക്ഷേ ഇപ്പോഴും വാക്കു പാലിച്ചില്ലെന്നാണ് ടിഡിപിയുടെ ആക്ഷേപം. തുടര്‍ന്നാണ് കേന്ദ്രത്തിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കാന്‍ ടിഡിപി തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാനത്തെ മന്ത്രിമാരെ രാജിവയ്പ്പിച്ച് തിരിച്ചടി നല്‍കിയിരിക്കുകയാണ് ബിജെപി.