മുഹമ്മദ്ദ് ഷമിയെ കാണാനില്ല: ക്രിക്കറ്റ് ലോകം ആശങ്കയില്‍; അറസ്റ്റ് ഭയന്ന് ഒളിവിലെന്ന് സംശയിച്ച് പോലീസ്

ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഷമിയുമായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അവസാനമായി ബന്ധപ്പെട്ടത്. പിന്നീട് വിവരമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരുന്നുവെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് താരത്തിനെതിരേ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്നുമടക്കം ഹാസിന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപണമുന്നയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയ എട്ടോളം കുറ്റങ്ങള്‍ ചുമത്തി ഷമിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹാസിന്‍ ജഹാന്‍ ആരോപണവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് മുഹമ്മദ് ഷമിയെ ബിസിസിഐ തങ്ങളുടെ വേതനവ്യവസ്ഥ കരാറില്‍ നിന്നും പുറത്താക്കിയിരുന്നു. നിരപരാധിത്വം തെളിയിച്ചാല്‍ കരാറില്‍ വീണ്ടും ഉള്‍പ്പെടുത്താമെന്നാണ് ബിസിസിഐ ഇക്കാര്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. വരുന്ന ഐപിഎല്ലിലും താരത്തിന്റെ പങ്കാളിത്തം സംശയത്തിലാണ്.