നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചസംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.

കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നത് സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയാണ്. ഇവിടുത്തെ ജീവനക്കാരായ സജാദ് സെയ്തുമുഹമ്മദ്, സുനില്‍, ആഷിക് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുപ്പൂരില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതി സാധനങ്ങള്‍ മോഷണം പോയതായി പരാതിയുയര്‍ന്നിരുന്നു. വിലകൂടിയ വസ്ത്രങ്ങളാണ് പെട്ടികളില്‍ ഉണ്ടായിരുന്നത്. ഇവയാണ് സംഘം മോഷ്ടിച്ചത്. എയര്‍പോര്‍ട്ട് കാര്‍ഗോ ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ പ്രതികളായ മൂന്ന് പേര്‍ പെട്ടികള്‍ പൊട്ടിച്ച് വസ്ത്രങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി.

ചില സന്ദര്‍ങ്ങളില്‍ കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ അനധികൃത വസ്തുക്കള്‍ പോകുന്നുണ്ടോയെന്ന് അറിയുവാന്‍ ഉദ്യോഗസ്ഥര്‍ പെട്ടികള്‍ പൊട്ടിച്ച് നോക്കാറുണ്ട്. ഈ പരിശോധന എന്ന വ്യാജേനയാണ് പ്രതികള്‍ മോഷണം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.