പോണ്ടിച്ചേരി വ്യാജ രജിസ്ട്രേഷന്‍ ; പിടിമുറുക്കി വാഹനവകുപ്പ് ; 376 കാറുകള്‍ക്ക് നോട്ടീസ്‌

ആഡംബര വാഹനങ്ങള്‍ വാങ്ങി പോണ്ടിച്ചേരിയില്‍ വ്യാജമായി രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച് ഓടുന്ന കാറുകള്‍ക്കെതിരേ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. മലബാര്‍ മേഖലയിലാണ് നികുതി വെട്ടിപ്പുകാര്‍ക്കെതിരേ ശക്തമായ നടപടി ആരംഭിച്ചിരിക്കുന്നത്. മലബാര്‍ മേഖലയില്‍ മാത്രം പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള 376 കാറുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം കണ്ണൂര്‍ ജില്ലയിലാണ് പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള ഏറ്റവും അധികം ആഡംബര വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

121 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കി എങ്കിലും ആരും തന്നെ ഇതുവരെ നികുതി അടയ്ക്കുവാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ മലപ്പുറം ജില്ലയില്‍ 72 വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഇതേതുടര്‍ന്ന് 28 വാഹനങ്ങള്‍ കേരളത്തില്‍ നികുതി അടച്ചു. 2.24 കോടി രൂപയാണ് ഈ ഇനത്തില്‍ ഖജനാവില്‍ എത്തിയത്. വയനാട് ജില്ലയില്‍ 17 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഒരാള്‍ പോലും നികുതി അടയ്ക്കാന്‍ എത്തിയിട്ടില്ല. കാസര്‍കോട് ജില്ലയില്‍ 89 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും വെറും അഞ്ച് വാഹനങ്ങള്‍ മാത്രമാണ് നികുതി അടച്ചത്.

എന്നാല്‍, മറ്റുള്ള വാഹനങ്ങള്‍ ഇപ്പോള്‍ എവിടെയാണ് എന്ന് പോലും അറിയാത്ത സ്ഥിതിയാണ്. ആദ്യ തവണം നോട്ടീസ് നല്‍കിയിട്ടും നികുതി അടയ്ക്കാന്‍ തയാറാവാത്ത വാഹന ഉടമകള്‍ക്ക് ഒരു തവണ കൂടി നോട്ടീസ് നല്‍കാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിന് ശേഷം വാഹനം പിടിച്ചെടുക്കല്‍ പോലുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നും കോഴിക്കോട് ആര്‍ടിഒ സി.ജെ. പോള്‍സണ്‍ പറഞ്ഞു.