പവര്‍ ബാങ്കുകള്‍ കാരണം വിമാനയാത്ര വൈകിയത് മണിക്കൂറുകളോളം

ന്യൂഡല്‍ഹി : യാത്രക്കാരുടെ പവര്‍ബാങ്കുകള്‍ കാരണം വിമാനയാത്ര മണിക്കൂറുകളോളം വൈകി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരുടെ ബാഗേജ് ക്ലിയറന്‍സ് പരിശോധനയ്ക്ക് സമയം കൂടുതല്‍ എടുത്തത്‌ കാരണം യാത്രക്കാര്‍ എത്താന്‍ താമസിച്ചതോടെ പല വിമാനങ്ങളും വളരെ വൈകിയാണ് സര്‍വ്വീസ് നടത്തിയത്. ബാഗുകളില്‍ പവര്‍ ബാങ്കും ലൈറ്ററുകളും പോലെയുള്ള ‘അപകടവസ്തുക്കള്‍’ ഉണ്ടായിരുന്നതിനാലാണ് യാത്രക്കാര്‍ക്ക് പരിശോധനയ്ക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നത്.

തുടര്‍ച്ചയായ അവധിദിവസങ്ങളായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ സാധാരണയിലും 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. പരിശോധനയ്ക്ക് ശേഷം ബാഗുകള്‍ യാത്രക്കാര്‍ക്ക് കൈമാറുന്നതില്‍ താമസം നേരിട്ടത് മൂലം പല സര്‍വ്വീസുകളും മണിക്കൂറുകള്‍ വൈകി. ബാഗുകളിലെ വസ്തുക്കള്‍ ഓരോന്നായി പുറത്തെടുത്ത് പരിശോധിക്കേണ്ട അവസ്ഥയുള്ളതിനാലാണ് പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതെന്നു അധികൃതര്‍ അറിയിച്ചു.