ആറ്റിങ്ങലില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്ന സംഭവം ; പിന്നില്‍ ഖത്തര്‍ വ്യവസായി എന്ന് പോലീസ്

ആറ്റിങ്ങല്‍ : മുന്‍ റേഡിയോ ജോക്കിയും കലാകാരനുമായ രാജേഷ് കുമാറിന്റെ കൊലപാതകം ക്വട്ടേഷന്‍ തന്നെയാണെന്ന് പോലീസ്. രാജേഷിന് ബന്ധമുണ്ടെന്ന് കരുതുന്ന ഒരു സ്ത്രീയുടെ ഭര്‍ത്താവായ ഖത്തര്‍ വ്യവസായില്‍ നിന്ന് ലഭിച്ച ക്വട്ടേഷന്‍ അനുസരിച്ചാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന് വിവരങ്ങള്‍ ലഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇവര്‍ ഒരു സ്വിഫ്റ്റ് കാറില്‍ എത്തിയായിരുന്നു കൊലപാതകം നടത്തിയത്. ഈ കാര്‍ തരപ്പെടുത്തി കൊടുത്ത മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പ്രതികളാരെന്ന് തിരിച്ചറിഞ്ഞതായാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

രാജേഷിന് ബന്ധമുണ്ടെന്ന് കരുതുന്ന ദോഹയിലുള്ള നൃത്താധ്യാപികയും ആലപ്പുഴ സ്വദേശിനിയുമായ സ്ത്രീയുടെ ഭര്‍ത്താവിലേക്കാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. രാജേഷുമായുള്ള ബന്ധത്തെ ചൊല്ലി സ്ത്രീയും ഭര്‍ത്താവും അകന്ന് കഴിയുകയാണ്. ഇരുവരുടേയും ബന്ധമാണ് ഇയാളുടെ ബിസിനസ് തകര്‍ന്നതിന് കാരണമെന്നാണ് വിവരം. ഇവരുടെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം രാജേഷാണെന്ന് നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനി കൂടുതല്‍ വിവരം ലഭിക്കണമെങ്കില്‍ സ്ത്രീയുടെ ഭര്‍ത്താവിനേയും സ്ത്രീയേയും നാട്ടില്‍ എത്തിച്ചേ മതിയാകൂ. എന്നാല്‍ ഇരുവര്‍ക്കും ദുബൈയില്‍ ചെക്ക് കേസ് നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് വരാന്‍ സാധിക്കില്ലെന്നാണ് സ്ത്രീയെ ബന്ധപ്പെട്ടപ്പോള്‍ പോലീസിന് ലഭിച്ച വിവരം.

അതേസമയം രാജേഷിന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇതുവരെ പോലീസ് സംഘത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോള്‍ വിവരങ്ങള്‍ പോലീസ് എടുത്തിട്ടുണ്ട്. വാട്‌സ് ആപ്പിന്റെ ചൈനീസ് പതിപ്പായ സോമ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് രാജേഷ് സ്ത്രീയെ വിളിച്ചിരുന്നത്. രാജേഷിനെ ഭര്‍ത്താവ് അപായപ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ ഇവര്‍ രാജേഷിന് ചെന്നൈയില്‍ സംഗീതാധ്യാപകനായി ജോലി ശരിപ്പെടുത്തി നല്‍കിയിരുന്നു. ഇതിനായി ചെന്നൈയിലേക്ക് പുറപ്പെടാന്‍ നാല് മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോളാണ് ക്വട്ടേഷന്‍ സംഘം എത്തി രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്.കൊല നടത്തിയ ശേഷം പ്രതികള്‍ കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് നിലവിലെ സൂചന.