പണിമുടക്ക് ശക്തം ; കേരളം നിശ്ചലമായി

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്ക് എതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ കേരളം നിശ്ചലമായി. അര്‍ദ്ധരാത്രി 12 ന് ആരംഭിച്ച് പണിമുടക്ക് രാത്രി 12 വരെ തുടരും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി എം, കെടിയുസി ജെ, ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ ഒരുമിച്ചാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ബിഎംഎസിലെ തൊഴിലാളികളും സമരത്തില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചിരുന്നു. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോടാക്സിട്രാന്‍സ്പോര്‍ട്ട് മേഖലകളും പണിമുടക്കില്‍ അണിചേര്‍ന്നിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമായി. അതേസമയം പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ച അവസ്ഥയാണ് കേരളത്തില്‍.