മൂക്കില്‍ കൂടി കോണ്ടം വലിച്ചു കയറ്റി വായിലൂടെ എടുക്കുന്ന ഒരു പുതിയ മരണ ചലഞ്ച്

യുവാക്കളുടെ ജീവന്‍ തന്നെ എടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു പുതിയ ചലഞ്ച് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പുരികം വളയ്ക്കല്‍, സോപ്പുപൊടി, കറുവാപ്പട്ട പൊടി കഴിക്കല്‍ തുടങ്ങിയ ചലഞ്ചുകള്‍ക്ക് ശേഷമാണ് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും കോണ്ടം ചീറ്റല്‍ ചലഞ്ച് ട്രെന്‍ഡിങായി മാറിയിരിക്കുന്നത്. ഇതുവരെ കണ്ട ചലഞ്ചുകളില്‍ ഏറ്റവും അപകടകരമെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും ഈ മരണക്കളിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ അകത്തേക്ക് വലിച്ചു കയറ്റി വായിലൂടെ പുറത്തേക്ക് എടുക്കുന്നതാണ് കോണ്ടം ചീറ്റല്‍ ചലഞ്ച്. കോണ്ടം മൂക്കിലേക്ക് വലിച്ചു കയറ്റാന്‍ സാധിക്കാതിരിക്കുകയോ, വായിലൂടെ പുറത്തേക്ക് എടുക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ ചലഞ്ചില്‍ പരാജയപ്പെട്ടതായി കണക്കാക്കും.

കൗമാരക്കാരായ പെണ്‍കുട്ടികളടക്കം നിരവധി പേരാണ് ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. കോണ്ടം മൂക്കിലേക്ക് കയറ്റുന്നത് ശ്വസനപ്രക്രിയയെ ബാധിക്കാമെന്നും, ശ്വാസംമുട്ടി മരിക്കാന്‍ സാദ്ധ്യതയുണ്ടെന്നുമാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഇതിനുപുറമേ കോണ്ടത്തില്‍ അടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ശ്വാസനാളത്തില്‍ പ്രവേശിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കാം. കുട്ടികള്‍ ഇത്തരം ചലഞ്ചുകളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ബോധവല്‍ക്കരണം നല്‍കണമെന്നും, രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നുമാണ് ഡോക്ടര്‍മാരും മനശാസ്ത്ര വിദഗ്ദരും പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപഴകുന്ന ചെറിയ കുട്ടികളടക്കം ഈ ചലഞ്ച് ഏറ്റെടുത്തതായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ കോണ്ടം വലിച്ചു കയറ്റുന്നത് മുതല്‍ വായിലൂടെ പുറത്തേക്ക് എടുക്കുന്നത് വരെയുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യണം. ഇത്തരത്തില്‍ വിജയകരമായി ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മറ്റുള്ളവരെയും ഇതുപോലെ ചെയ്യാന്‍ വെല്ലുവിളിക്കാം. മരണം വരെ സംഭവിക്കാവുന്ന ഈ കോണ്ടം ചീറ്റല്‍ ചലഞ്ച് അതിവേഗമാണ് കൗമാരക്കാര്‍ക്കിടയില്‍ ട്രെന്‍ഡിങായി മാറിയത്. കോണ്ടം ചീറ്റല്‍ ചലഞ്ചിന്റെ നിരവധി വീഡിയോകള്‍ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും വൈറലായിട്ടുണ്ട്.

പണ്ടുകാലത്ത് സര്‍ക്കസിലുള്ളവര്‍ ചെയ്തിരുന്ന അഭ്യാസ പ്രകടനമാണ് യുവതലമുറ ഇപ്പോള്‍ ചെയ്യുന്നതാണ് ചില സാമൂഹിക പ്രവര്‍ത്തകരുടെ നിരീക്ഷണം. 1993ല്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രസിദ്ധീകരിച്ച ക്യാമ്പസ് പത്രത്തില്‍ ജിം റോസ് സര്‍ക്കസില്‍ കോണ്ടം ഉപയോഗിച്ച് ഇത്തരത്തിലുള്ള അഭ്യാസം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് 2013ലാണ് കോണ്ടം ചീറ്റല്‍ വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചത്. ഒരു പെണ്‍കുട്ടി കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്ത് എടുക്കുന്ന വീഡിയോ അക്കാലത്ത് യൂട്യൂബില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് വ്യാപകമായ റിപ്പോര്‍ട്ടിങിനെ തുടര്‍ന്ന് യൂട്യൂബ് ആ വീഡിയോ നീക്കം ചെയ്തു.

സോപ്പുപൊടി കട്ട ഭക്ഷിക്കുന്ന ചലഞ്ചിന് ശേഷമുള്ള അപകടകരമായ ചലഞ്ച് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഈ അഭ്യാസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ടൈഡിന്റെ ഡിറ്റര്‍ജന്റ് പൊടി ഭക്ഷിക്കുന്നതായിരുന്നു കുറച്ചുകാലം മുന്‍പുണ്ടായിരുന്ന ട്രെന്‍ഡിങ് ചലഞ്ച്. ഇതിനുപിന്നാലെയാണ് ജീവനെടുക്കാവുന്ന അടുത്ത ചലഞ്ച് ഗെയിം കൗമാരക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നത്.