ആര്‍ ജെ രാജേഷിന്‍റെ കൊലപാതകം രണ്ടു പേര്‍ പിടിയില്‍ ; പിടിയിലായത് അലിഭായിയുടെ സഹായികള്‍
ആറ്റിങ്ങലില്‍ മുന്‍ ആര്‍ ജെ ആയിരുന്ന രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ഓച്ചിറ മേമന കട്ടച്ചിറ വീട്ടില്‍ യാസിം അബൂബക്കര്‍, നിഖില്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെയാണ് യാസിം അബൂബക്കറും നിഖിലും കിളിമാനൂര്‍ പോലീസിന്റെ വലയിലായത്. ഇവര്‍ രണ്ട് പേരും ബിടെക് ബിരുദധാരികളാണ്. ഇവരെ രണ്ട് പേരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്. യാസിം അബൂബക്കറും നിഖിലും കൊട്ടേഷന്‍ സംഘത്തലവനായ സാലിഹ് ബിന്‍ ജലാല്‍ എന്ന അലിഭായിയുടെ അടുപ്പക്കാരാണ്.
രാജേഷിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ അടക്കം പങ്കുള്ള രണ്ട് പേരാണ് നിഖിലും യാസിം അബൂബക്കറും എന്നാണ് പോലീസ് പറയുന്നത്. എന്നാലിവര്‍ രാജേഷിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായിരുന്നോ എന്ന വിവരം വ്യക്തമല്ല. ഖത്തറില്‍ ജിംനേഷ്യം പരിശീലകനായ അലിഭായ് നേരത്തെ ഓച്ചിറയിലും ജിംനേഷ്യം പരിശീലകന്‍ ആയിരുന്നു. ഈ സമയത്ത് അലിഭായിയുടെ ശിഷ്യന്മാരായിരുന്നു നിഖിലും യാസിം അബൂബക്കറും. ഈ പരിചയത്തിന്റെ പേരിലാണ് രാജേഷിനെ കൊലപ്പെടുത്താനുള്ള കൊട്ടേഷനില്‍ ഇവരെ അലിഭായി പങ്കാളികളാക്കിയത്. മറ്റൊരു പരിചയക്കാരനായ അപ്പുണ്ണിയേയും അലിഭായി കൊട്ടേഷന് വിളിക്കുകയായിരുന്നു. കൊട്ടേഷന്‍ നടപ്പിലാക്കുന്നതിന് വേണ്ടി പ്രവാസി വ്യവസായിയായ പത്തിരി സത്താര്‍ എന്ന അബ്ദുള്‍ സത്താര്‍ നല്‍കിയ പണമെത്തിയത് യാസിം അബൂബക്കറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. കൊലപാതകികള്‍ സഞ്ചരിച്ച കാര്‍ ഏര്‍പ്പാടാക്കിയതും ഈ രണ്ട് പേര്‍ ചേര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ട്.
മടവൂരിലെ സ്റ്റൂഡിയോയില്‍ എത്തി രാജേഷിനെ കൊലപ്പെടുത്തിയ ശേഷം അലിഭായി മൂന്ന് ദിവസത്തോളം കേരളത്തില്‍ തങ്ങിയിരുന്നുവെന്ന് പോലീസ് പറയുന്നത്. അലിഭായി കേരളത്തില്‍ എത്തിയിരുന്നു എന്ന കാര്യം വീട്ടുകാര്‍ പോലും അറിയുന്നത് പോലീസ് ഇയാളെ തേടി വീട്ടില്‍ എത്തിയപ്പോള്‍ മാത്രമാണ്. കൂടാതെ രാജേഷ് കൊലക്കേസില്‍ ഓച്ചിറയിലും കായംകുളത്തുമുള്ള മറ്റ് ചിലരുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അലിഭായിക്കൊപ്പം കൊലപാതകത്തില്‍ പങ്കെടുത്ത കായംകുളം സ്വദേശിയായ മുന്‍ പ്രവാസി അപ്പുണ്ണിക്ക് വേണ്ടിയും പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ അപ്പുണ്ണിക്കും അലിഭായിക്കും വേണ്ടി പോലീസ് ഇന്റര്‍പോളിന്റെയും തമിഴ്നാട് പോലീസിന്റെയും സഹായം തേടാനൊരുങ്ങുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അലിഭായി ഖത്തറിലേക്കും അപ്പുണ്ണി തമിഴ്നാട്ടിലേക്കുമാണ് കടന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ പുതിയ നീക്കം.