ഇത്തവണ വിഷുവിന് മലയാളികള്‍ക്ക് റേഷന്‍ ഇല്ല

ഇത്തവണ മലയാളികളുടെ വിഷു ആഘോഷത്തിന് റേഷന്‍ ഇല്ല. റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ കടകളിലെത്തിച്ചു നല്‍കുമെന്ന ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റേഷന്‍ വ്യാപാരികള്‍ വിതരണം നിര്‍ത്തിവച്ചത്. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം. ഏപ്രില്‍ 10 നകം സംസ്ഥാനത്തെ മൊത്തം റേഷന്‍ കടകളിലും ഇപോസ് മെഷീന്‍ സ്ഥാപിക്കുമെന്നും റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍കടകളിലെത്തിച്ചു നല്‍കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി കഴിഞ്ഞ മാസം നടന്ന ചര്‍ച്ചയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഈ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് റേഷന്‍ വ്യാപാരികള്‍ വിതരണം നിര്‍ത്തി വച്ചത്. ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങള്‍ സംബന്ധിച്ചുള്ള വിവരം റേഷന്‍കടയില്‍ സ്ഥാപിക്കുന്ന ഇപോസ് മെഷീനില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. സാധനങ്ങളുടെ ബില്ലും യന്ത്രം വഴി നല്‍കും. ഉപഭോക്താവിന്റെ വിരലടയാളം മെഷീനില്‍ പതിപ്പിക്കുകയും വേണം. അതിനുശേഷമാണ് ബില്‍ തയാറാക്കുക. മെഷീന്‍ ഏതാനും ദിവസം മുമ്പ് കടകളില്‍ എത്തിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശീലനം കടക്കാര്‍ക്ക് നല്‍കുന്നുണ്ട്. റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിലെ ദുരുപയോഗം തടയാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. റേഷന്‍ വാങ്ങാത്തവരുടെ അരിയും മറ്റും എഴുതിയെടുക്കാന്‍ വ്യാപാരിക്ക് സാധിക്കില്ല. എന്നാല്‍ പുതിയ പരിഷ്‌കാരം പ്രാവര്‍ത്തികമാകാന്‍ ഏറെ സമയമെടുക്കുമെന്നാണ് സൂചന.