ചെങ്കോട്ടയെ സ്വകാര്യവല്‍ക്കരിച്ച സംഭവം ; ന്യായീകരണവുമായി കേന്ദ്രം രംഗത്ത്

രാജ്യത്തിലെ പ്രമുഖ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് വിട്ടുകൊടുത്ത് കേന്ദ്ര സര്‍ക്കാര്‍. ഇതി്ന്റെ ആദ്യപടിയായി ഡല്‍ഹിയിലെ ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കൈമാറി. അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന മോദി സര്‍ക്കാരിന്റെ പദ്ധതി പ്രകാരമാണ് ദാല്‍മിയ ഗ്രൂപ്പ് ചെങ്കോട്ടയുടെ അവകാശം സ്വന്തമാക്കിയത്. അഞ്ച് വര്‍ഷം ഇനി ചെങ്കോട്ട നോക്കിനടത്താനുള്ള അധികാരം ദാല്‍മിയ ഗ്രൂപ്പിനാകും. ഇന്റിഗോ എയര്‍ലൈന്‍സ്, ജിഎം ആര്‍ ഗ്രൂപ്പ് എന്നിവരെ പിന്തള്ളിയാണ് ദാല്‍മിയ ഗ്രൂപ്പ് കരാര്‍ 25 കോടിക്ക് ഏറ്റെടുത്ത്. ചെങ്കോട്ട മാത്രമല്ല ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലും ഇത്തരത്തില്‍ കൈമാറ്റപട്ടികയിലുണ്ട്. ജിഎംആര്‍ സ്പോര്‍ട്സും ഐടിസിയും താജ മഹലിന് വേണ്ടിയുള്ള മത്സരത്തില്‍ മുന്നിലെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷയിലെ കൊണാര്‍ക്കിലുള്ള സൂര്യ ക്ഷേത്രത്തിന്റെ കരാറിനായുള്ള മത്സരം അവസാനഘട്ടത്തിലാണ്. ചരിത്രസ്മാരകങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കരാര്‍ ഒപ്പിട്ട ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. ചെങ്കോട്ട സന്ദര്‍ശിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണ് ഡാല്‍മിയ ഭാരത് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് മഹേഷ് ശര്‍മ പറഞ്ഞു. ചരിത്ര സ്മാരകങ്ങളിലെ സേവനങ്ങള്‍ മേച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനവസരം നല്‍കുന്ന പദ്ധതി 2017ലെ ലോക വിനോദ സഞ്ചാരദിനത്തില്‍ രാഷ്ട്രപതി പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചുള്ള ചില സേവനങ്ങളാണ് ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയതെന്ന് കേന്ദ്രമന്ത്രി വിശദീകരണം നല്‍കി. ഇതാദ്യമായാണ് ഒരു സ്വകാര്യ കമ്പനിക്ക് ചരിത്ര സ്മാരക സംരക്ഷണത്തിനുള്ള ചുമതല ലഭിക്കുന്നത്. ഡാല്‍മിയ ഭരത് ലിമിറ്റഡുമായാണ് ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും കരാറൊപ്പിട്ടത്. സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം രാജ്യത്തെ 90ലധികം ചരിത്ര സ്മാരകങ്ങളുടെ പരിപാലന ചുമതലയാണ് ഇത്തരത്തില്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചത്.