നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടുമോ?

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കു മടങ്ങുന്നത് ഒഴിവാക്കാന്‍ നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടിയേക്കുമെന്നു റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ തന്നെ സഹായിക്കാന്‍ കഴിയുന്ന ഒരു അഭിഭാഷകനെ നീരവ് മോദി അന്വേഷിക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടനില്‍ രണ്ട് നിയമ സ്ഥാപനങ്ങളെ നീരവ് മോദി സമീപിച്ചെന്നാണു റിപ്പോര്‍ട്ട്. ഇതില്‍ ഒന്ന് ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ആനന്ദ് ദൂബെയുമായി ബന്ധമുള്ള ബുട്ടീക് ലോ എന്ന സ്ഥാപനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടികള്‍ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിജയ് മല്ല്യയെ സഹായിക്കുന്ന അഭിഭാഷകന്‍ കൂടിയാണ് ആനന്ദ്. അതേസമയം, നീരവ് മോദിയുടെ യാത്രകളെ സംബന്ധിച്ചും ഇയാള്‍ എവിടെയാണ് എന്നതു സംബന്ധിച്ചും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ അറിയിച്ചു.

കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്നു കടന്ന മോദി ഹോങ്കോംഗിലല്ല, മറിച്ച് അമേരിക്കയിലാണ് ഒളിവില്‍ കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്.

മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ലോസ് റീജന്‍സി ഹോട്ടലിനു പരിസരത്ത് ഇയാളെ കണ്ടവരുണ്ട്.