വരാപ്പുഴ കസ്റ്റഡി മരണം ; സി ഐ ക്രിസ്പിന്‍ അറസ്റ്റില്‍

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാം അറസ്റ്റില്‍. പ്രത്യേക അന്വേഷണം സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബ്ബില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. വ്യാജ രേഖ ചമയ്ക്കല്‍, അന്യായമായി തടങ്ങില്‍ വെക്കല്‍ എന്നീ കേസുകളാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇയാള്‍.

വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വരാപ്പുഴ എസ്.ഐ ദീപക് അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് സി.ഐ ക്രിസ്പിന്‍ സാമിനെയും അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ വരാപ്പുഴയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്സില്‍പ്പെട്ട മൂന്ന് പോലീസ് ഉദ്യോഗസ്ഥരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്.