ഭാര്യയും നാല് കാമുകന്മാരും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ചു

തനിക്കും കാമുകന്മാര്‍ക്കും ഇടയില്‍ തടസമായ ഭര്‍ത്താവിനെ ഭാര്യ ഇല്ലാതാക്കിയത് അതിക്രൂരമായി. ഗോവ കര്‍ക്കോരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കല്‍പന ബാരികി(30)യാണ് തന്റെ വഴിവിട്ട ജീവിതം ആനന്ദകരമാക്കുവാന്‍ ഭര്‍ത്താവായ കര്‍ണാടക ബൈലോങ്കല്‍ സ്വദേശിയും ഗോവയില്‍ ടാക്‌സി ഡ്രൈവറുമായിരുന്ന ബാസവ് രാജ് ബാരികി(38)യെ കൊലപ്പെടുത്തിയത്. കേസില്‍ കാമുകന്മാരായ രാജസ്ഥാന്‍ സ്വദേശി സുരേഷ് കുമാര്‍, മഡ്ഗാവ് അക്വിയം സ്വദേശി പങ്കജ് പവാര്‍, അബ്ദുല്‍ ഷെയ്ഖ്, എന്നിവരെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട കല്‍പനയുടെ നാലാമത്തെ കാമുകനായ ആദിത്യ ഗുജ്ജാറിന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഏപ്രില്‍ ഒന്നിനായിരുന്നു കൊലപാതകം. കല്‍പനയും കാമുകന്മാരും ചേര്‍ന്ന് ബാസവ് രാജിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി മൂന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

കര്‍ണാടക ബൈലോങ്കല്‍ സ്വദേശിയും ഗോവയില്‍ ടാക്‌സി ഡ്രൈവറുമായിരുന്ന ബാസവ് രാജ് ബാരികിയും ഭാര്യ കല്‍പന ബാരികിയും കര്‍ക്കോരത്തെ ഫ്‌ലാറ്റിലായിരുന്നു താമസം. ഈ ഫ്‌ലാറ്റില്‍ വച്ചാണ് ഏപ്രില്‍ ഒന്നിന് അതിദാരുണമായ കൊലപാതകം നടന്നത്. ഗോവയില്‍ ടാക്‌സി ഡ്രൈവറായ ബാസവ് രാജ് ജോലി തിരക്ക് കാരണം രണ്ട് ദിവസം കൂടുമ്പോള്‍ മാത്രമേ ഫ്‌ലാറ്റില്‍ വന്നിരുന്നുള്ളു. എന്നാല്‍ ഭര്‍ത്താവില്ലാത്ത സമയത്ത് കല്‍പന മറ്റു യുവാക്കളുമായി അടുപ്പം സ്ഥാപിച്ചിരുന്നു. ഒരേസമയം, നാല് യുവാക്കളുമായാണ് കല്‍പന അവിഹിത ബന്ധം പുലര്‍ത്തിയിരുന്നത്. കല്‍പനയുടെ അവിഹിത ബന്ധത്തെക്കുറിച്ച് ബാസവ് രാജ് അറിഞ്ഞതോടെ ഇതേചൊല്ലി വഴക്കിടലും പതിവായിരുന്നു. സംഭവദിവസവും ബാസവ് രാജും കല്‍പനയും അവിഹിത ബന്ധങ്ങളുടെ പേരില്‍ വഴക്കിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കല്‍പന പദ്ധതി തയ്യാറാക്കിയത്. ഭര്‍ത്താവിനോടുള്ള പകയും വൈരാഗ്യവും വര്‍ദ്ധിച്ചതോടെ എങ്ങനെയും ഇല്ലാതാക്കണമെന്ന് മാത്രമായിരുന്നു കല്‍പനയുടെ ചിന്ത.

തുടര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാനായി കാമുകന്മാരെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി. കല്‍പനയുടെ കാമുകന്മാരില്‍ ഒരാളായ ആദിത്യ ഗുജ്ജാറാണ് കൊലപാതകത്തില്‍ സഹായിക്കാനായി ആദ്യം ഫ്‌ലാറ്റിലെത്തിയത്. തുടര്‍ന്ന് കയര്‍ ഉപയോഗിച്ച് കല്‍പന ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഈ സമയം ആദിത്യ ഗുജ്ജാര്‍ ബാസവ് രാജിന്റെ ഇരുകാലുകളും പിടിച്ചുവച്ചു കല്‍പനയെ സഹായിച്ചു. തുടര്‍ന്ന് ബാസവ് രാജിന്റെ മരണം ഉറപ്പുവരുത്തിയതിന് പിന്നാലെ കല്‍പനയുടെ മറ്റ് മൂന്ന് കാമുകന്മാരും ഫ്‌ലാറ്റിലേക്കെത്തി. ആദിത്യ ഒഴികെയുള്ള മൂന്ന് കാമുകന്മാര്‍ ചേര്‍ന്നാണ് ബാസവ് രാജിന്റെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി വെട്ടിനുറുക്കിയത്. തുടര്‍ന്ന് ഇവര്‍ നാല് പേരും മൃതദേഹാവശിഷ്ടങ്ങള്‍ ചാക്കിലാക്കി മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളിലായി ഉപേക്ഷിച്ചു.

അല്‍മോഡ് ഘാട്ട് റോഡിലെ ദൂദ്‌സാഗറിന് സമീപത്തെ മൂന്ന് സ്ഥലങ്ങളിലായാണ് ഈ ചാക്കുകള്‍ ഉപേക്ഷിച്ചത്. ഇതിനുശേഷം കര്‍ക്കോരത്തേക്ക് മടങ്ങിയ പ്രതികള്‍ ഫ്‌ലാറ്റില്‍ കല്‍പനയോടൊപ്പം ജീവിച്ചു വരികയായിരുന്നു. അതേസമയം കര്‍ണാടക സ്വദേശിയായ ബാസവ് രാജിന്റെ ബന്ധുക്കളാരും ഗോവയില്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ കാണാതായ വിവരം ആരുമറിഞ്ഞിരുന്നില്ല. ജോലി സ്ഥലങ്ങളിലും ബാസവ് രാജിനെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതോടെയാണ് കല്‍പനയും കാമുകന്മാരും പിടിയിലാകുന്നത്. കഴിഞ്ഞദിവസം ദൂദ്‌സാഗറില്‍ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുപ്പും നടത്തി.