ജെസ്ന ബംഗളൂരുവിലും മൈസൂരിലും ഇല്ല ; അന്വേഷണ സംഘം തിരിച്ചു വന്നു

ജെന്‌സയെ അന്വേഷിച്ചു ബംഗളൂരുവിലും മൈസൂരിലും പോയ പോലീസ് സംഘം തിരികെയെത്തി. ജസ്ന ബെംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ച് അവിടെയെത്തി തിരഞ്ഞ പോലീസിന് യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് വിവരം. കഴിഞ്ഞ നാല് ദിവസങ്ങളിലായി ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലാണ് കേരള പോലീസ് അവസാനിപ്പിച്ചത്. ജെസ്‌നയെ ബെംഗളൂരുവില്‍ കണ്ടതായുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം കര്‍ണാടകയിലേക്ക് പോയത്. തുടര്‍ന്ന് ജെസ്‌നയെ കണ്ടതായി അവകാശപ്പെടുന്ന ജോര്‍ജില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി. ജെസ്‌നയും ഒരു യുവാവും ബെംഗളൂരുവിലെ ആശ്വാസ് ഭവനില്‍ എത്തിയെന്നാണ് ഇവിടുത്തെ ജീവനക്കാരനായ ജോര്‍ജ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ആശ്വാസ് ഭവനിലെ സിസിടിവിയില്‍ നിന്നും ജെസ്‌നയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. ജെസ്‌ന ഇവിടെ വന്നതിന് മറ്റു തെളിവുകളും പോലീസിന് ലഭിച്ചില്ല. ജെസ്‌നയുടെ ഒപ്പമുണ്ടായിരുന്ന യുവാവിന് യാത്രയ്ക്കിടെ പരിക്കേറ്റതായും നിംഹാന്‍സില്‍ ചികിത്സ തേടിയതായും ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ നിംഹാന്‍സ് ആശുപത്രിയിലെത്തി പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ജെസ്‌നയുടെ ചിത്രങ്ങളൊന്നും ലഭിച്ചില്ല. ജെസ്‌നയുടെ ഫോട്ടോ കാണിച്ച് ആശുപത്രി ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടിയെങ്കിലും അവരാരും പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. ബെംഗളൂരുവില്‍ നിന്ന് ജെസ്‌നയും യുവാവും മൈസൂരുവിലേക്ക് പോയതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം മൈസൂരുവിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ മൈസൂരുവിലെ വിവിധഭാഗങ്ങളില്‍ നടത്തിയ തിരച്ചിലും വിഫലമായി. അതേസമയം, തൃശൂര്‍ സ്വദേശിയായ യുവാവാണ് ജെസ്‌നയുടെ ഒപ്പമുള്ളതെന്ന സൂചനയെ തുടര്‍ന്ന് തൃശൂര്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നും, ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് അന്വേഷണം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ജസ്നയെ കാണാതായതിനു പിന്നാലെ വന്ന  രണ്ട് ഫോണ്‍വിളികള്‍  ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ജസ്നയെ കാണാതായി ദിവസങ്ങള്‍ പിന്നിടവെയായിരുന്നു ഫോണ്‍വിളികള്‍. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ജസ്നയുടെ സഹോദരി ജെസിയുടെ ഫോണിലേക്കാണ് രണ്ടു മിസ്ഡ് കോളുകള്‍ വന്നത്. രണ്ടും ബെംഗളൂരുവില്‍ നിന്നായിരുന്നു. തിരിച്ചുവിളിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് മിസ്ഡ് കോള്‍ വന്ന ഫോണ്‍ നമ്പര്‍ ജസ്നയുടെ വീട്ടുകാര്‍ പോലീസിന് കൈമാറി.

പോലീസ് പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ബിഎസ്എന്‍എല്‍ നമ്പറാണെന്ന് വ്യക്തമായി. ഈ നമ്പറിലേക്ക് പോലീസ് വിളിച്ചിരുന്നു. നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ നമ്പറുകളിലേക്ക് റീചാര്‍ജ് ചെയ്തപ്പോഴാണ് ബിഎസ്എന്‍എല്‍ ആണെന്ന് വ്യക്തമായത്.രണ്ട് മിസ്ഡ് കോളുകളാണ് ജെസിയുടെ ഫോണിലേക്ക് വന്നത്. രണ്ടും രണ്ട് നമ്പറുകളായിരുന്നു. നമ്പറിന്റെ ഉടമസ്ഥനെ തേടി പോലീസ് ബെഗളൂരുവില്‍ പോയിരുന്നു. കര്‍ണാടകയിലെ പോലീസ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും ജസ്നയുടെ ഫോട്ടോ ഉള്‍പ്പെടെ പോലീസ് സന്ദേശമയച്ചിരുന്നു. കാണുന്നവര്‍ അറിയിക്കേണ്ട നമ്പറും നല്‍കിയിട്ടുണ്ട്. ഈ അന്വേഷണത്തിനിടെയാണ് ജസ്നയുടെ വീട്ടിലേക്ക് വന്ന രണ്ട് മിസ്ഡ് കോള്‍ സംബന്ധിച്ച് അന്വേഷണം വീണ്ടും നടത്തിയത്.ജസിയുടെ നമ്പറിലേക്ക് വന്ന ഒരു നമ്പറിലുള്ള സിംകാര്‍ഡിന്റെ ഉടമ ചലപതി എന്ന എഴുപതുകാരനാണ്. ഇയാളെ സംബന്ധിച്ച് പോലീസ് അന്വേഷിച്ചു. പക്ഷേ, അങ്ങനെ ഒരാളെ കണ്ടെത്താന്‍ സാധിച്ചില്ല. മേല്‍വിലാസം വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. നമ്പറുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസിന്റെ പ്രതികരണം.