സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച് ഗവര്‍ണ്ണര്‍ ; നിയമനടപടിയുമായി കോണ്ഗ്രസ്

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി ക്ഷണിച്ചു. നാളെ 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് അവകാശമുന്നയിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടതിനു തൊട്ടുപിന്നാലെയാണ് ഗവര്‍ണറുടെ തീരുമാനമുണ്ടായത്. 104 സീറ്റുകള്‍ നേടിയ ബിജെപി ഭൂരിപക്ഷത്തിന് വേണ്ട 112 എന്ന മാന്ത്രിക സംഖ്യ മറികടക്കക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചരടുവലികള്‍ക്കും ചാക്കിട്ടുപിടുത്തത്തിനും കര്‍ണാടകം രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്.

ഇതു മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും. അതിനിടെ യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് കാണിച്ച് ബിജെപി കര്‍ണാടകം ഘടകം ചെയ്ത ട്വീറ്റ് പിന്നീട് പിന്‍വലിച്ചു. ഗവര്‍ണറുടെ ഔദ്യോഗിക തീരുമാനം വരുന്നതിന് മുന്‍പ് ട്വീറ്റ് ചെയ്തത് വിവാദമായതോടെയാണ് ട്വീറ്റ് പിന്‍വലിച്ചതെന്നാണ് സൂചന. നാളെ രാവിലെ 9.30ന് സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു ട്വീറ്റ്.