പ്രണയിച്ച് വിവാഹംകഴിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ യുവാവിന്‍റെ മൃതദേഹം ലഭിച്ചു

പ്രണയിച്ച് വിവാഹം കഴിച്ചതിന് വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവാവിന്‍റെ മൃതദേഹം പുഴയില്‍. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ കെവി(26)ന്‍റെ മൃതദേഹമാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കണ്ടെത്തിയത്. നാട്ടുകാരാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കെവിന്‍റെ ഭാര്യയായ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. കെവിനൊപ്പം ബന്ധു മാന്നാനം കളമ്പാട്ടുചിറ അനീഷിനേയും ഇവര്‍ തട്ടിക്കൊണ്ടു പോയത്.

പിന്നീട് ഇയാളെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് കെവിനും കൊല്ലം തെന്‍മല ഷനുഭവനില്‍ നീനു (20) വും തമ്മില്‍ രജിസ്റ്റര്‍ വിവാഹം നടന്നത്. ഈ വിവാഹത്തിന് സാധുത ലഭിക്കാന്‍ 30 ദിവസത്തെ നോട്ടീസ് കാലാവധി നിലനില്‍ക്കെയാണ് യുവതിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ട് പോയത്.കെവിനും നീനുവും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ നീനുവിന് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചു. ഇതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. പ്രശ്നം ഗാന്ധിനഗര്‍ പോലീസിന് മുന്നിലെത്തി. നീനു അടക്കമുള്ളവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചര്‍ച്ച നടത്തി. എന്നാല്‍ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും കെവിനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്നും നീനു നിലപാടെടുത്തു. ഇതോടെ നീനുവിന്റെ വീട്ടുകാരുടെ നിയന്ത്രണം വിട്ടു. പോലീസിന്റെ മുന്നില്‍ വെച്ച് തന്നെ വീട്ടുകാര്‍ നീനുവിനെ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമവും നടത്തി. എന്നാല്‍ സ്ഥലത്തെ നാട്ടുകാര്‍ ഇടപെട്ടത് കൊണ്ട് മാത്രം അവര്‍ക്ക് പിന്മാറേണ്ടതായി വന്നു. എന്നാല്‍ നീനുവിനും കെവിനും നേര്‍ക്ക് ഭീഷണികള്‍ തുടര്‍ന്നു. ശനിയാഴ്ച രാവിലെ നീനുവിന്റെ വീട്ടുകാര്‍ കെവിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കി തിരികെ പോയി. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് നീങ്ങുന്നത് എന്ന് മനസ്സിലാക്കിയ കെവിന്‍ നീനുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. അമ്മഞ്ചേരിയിലെ ലേഡീസ് ഹോസ്റ്റലിലേക്കാണ് നീനുവിനെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയത്.

അതേസമയം കെവിന്‍ പത്തനാപുരത്ത് വെച്ച് കാറില്‍ നിന്നും ചാടി രക്ഷപ്പെട്ടു എന്നാണ് അക്രമി സംഘം അതിനിടെ പോലീസിനെ അറിയിച്ചത്. എന്നാല്‍ പോലീസോ ബന്ധുക്കളോ അത് വിശ്വസിച്ചിരുന്നില്ല. കെവിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം തോട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. കെവിന്റെ ശരീരത്തില്‍ മുറിവുകളുണ്ട് എന്നത് കൊണ്ട് ത്ന്നെ കൊലപാതകമാണ് എന്ന നിഗമനത്തിലാണ് പോലീസ്. നീനുവിന്റെ പരാതിയില്‍ സഹോദരന്‍ ഷിനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നീനുവും കെവിനും ക്രിസ്തുമത വിശ്വാസികള്‍ ആണെങ്കിലും ജാതി വ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. കെവിന്‍ ദളിത് ക്രിസ്ത്യനാണ് എന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് എന്നതുമാണ് നീനുവിന്റെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കാനുള്ള കാരണം എന്നാണ് അറിയുന്നത്. കൊട്ടേഷന്‍ കൊലപാതകമാണ് എന്നാണ് കെവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കിട്ടിയാല്‍ കൊല്ലും എന്ന് നേരത്തെ നീനുവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.