പെട്ടിക്കുള്ളില്‍ പേടിപ്പെടുത്തുന്ന പാവയുണ്ടെന്ന് കൊച്ചു കുട്ടി, കണ്ടെത്തിയത് കാണാതായ ഇളയ മകന്റെ മൃതദേഹം.

ഗാസിയാബാദ്: വീടിനു മുകളിലെ പെട്ടിക്കുള്ളില്‍ ഒരു പേടിപ്പിക്കുന്ന പാവയുണ്ടെന്ന് എട്ടുവയസ്സ്‌കാരന്‍. മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് 18 മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ഇളയമകന്റെ മൃതദേഹം. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. സ്‌കൂള്‍ യൂണിഫോമില്‍ ജീര്‍ണിച്ച മൃതശരീരമാണ് കണ്ടെത്തിയത്. 2016 ഡിസംബര്‍ 1നാണ് വീടിന് പുറത്ത കളിക്കുകയായിരുന്ന സെയ്ദിനെ കാണാതാവുന്നത്. കാണാതാവുമ്പോള്‍ നാലുവയസ്സുകാരന്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു.

പിതാവ് നാസര്‍ മുഹമ്മദിന് മോചനദ്രവ്യം ആവശ്യപ്പെട്ട് പലരില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിരുന്നു. സംഭവത്തില്‍ പൊലീസ് ഇസ്ഫാന്‍, അഫ്താബ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മകന്‍ തരിച്ചുവരുമെന്ന പ്രതീക്ഷകളുമായി കാത്തിരുന്ന മാതാപിതാക്കളെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു മരപ്പെട്ടിയിലെ കാഴ്ച . രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളില്‍ ചുരുണ്ട്
കൂടിയ നിലയിലായിരുന്നു ബാലന്റെ മൃതദേഹം.

കാണാതായപ്പോല്‍ ധരിച്ച അതേ വസ്ത്രം തന്നെയായിരുന്നു മൃതദേഹത്തിനും. എന്നിരുന്നാലും ഡിഎന്‍എ പരിശോധന ഫലം വന്നാലേ സെയ്ദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാനാവൂ. സെയ്ദിനെ കാണാതാവുന്നതിന് ഒരു മാസം മുന്‍പാണ് തനിക്ക് ഒരു ബന്ധു പെട്ടി സമ്മനിച്ചതെന്ന് അയല്‍വാസി മൊമീന്‍ പറയുന്നത്. അന്ന് മുതല്‍ പെട്ടി പൂട്ടിയായിരുന്നു കിടന്നിരുന്നത്. അതിനിടെ ഒരിക്കല്‍ പോലും പെട്ടി തുറക്കേണ്ട ആവശ്യം വന്നില്ലായിരുന്നുവെന്നും മൊമീന്‍ പറഞ്ഞു