ക്ഷേത്രത്തിനു പുറത്തു നടത്തുന്ന പൂജകള്‍ക്ക് ഭഗവാന്‍ പ്രസാധിക്കില്ല എന്ന് സര്‍ക്കുലര്‍

ദക്ഷിണ കന്നഡയിലെ കുക്കേ സുബ്രമണ്യ ക്ഷേത്രത്തിലെ ക്ഷേത്ര സമിതിയാണ്‌ ക്ഷേത്രത്തിന് പുറത്ത് ചെയ്യുന്ന പൂജകള്‍ക്കെതിരെ സര്‍ക്കുലര്‍ പുറത്തിറക്കി വ്യത്യസ്തരായത്. ക്ഷേത്രത്തിന് പുറത്തുള്ള ഇടനിലക്കാര്‍ വഴി സ്വകാര്യ പൂജകള്‍ ചെയ്ത് ഭക്തരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ പതിവായപ്പോഴാണ് ക്ഷേത്ര സമിതി സര്‍ക്കുലര്‍ ഇറക്കിയത്. കര്‍ണാടകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് കുക്കേ. ക്ഷേത്രത്തില്‍ നടത്തുന്ന വിവിധ തരത്തിലുളള സേവകളാണ് വരുമാനത്തിന്റെ പ്രധാന കാരണം. 95 കോടിയോളമാണ് ക്ഷേത്രത്തിലെ വാര്‍ഷിക വരുമാനം.

ദിവസവും ഏകദേശം പതിനായിരത്തോളം ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. പുതുതായി വളര്‍ന്ന് വന്ന സമാന്തര പൂജക്കാരും ബ്രോക്കര്‍മാരും ക്ഷേത്രത്തിന്റെ വരുമാനത്തിനെ കാര്യമായി കുറയ്ക്കുന്നു എന്ന് മനസ്സിലായതോടെയാണ് ക്ഷേത്ര സമിതിയുടെ ഈ പുതിയ നീക്കം. ക്ഷേത്രത്തിന് പുറത്തും നദീപരിസരങ്ങളിലും വീടുകളിലും ഹാളുകളിലും മറ്റും നടത്തുന്ന ഇത്തരം പൂജകള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഭഗവാന്‍ സുബ്രഹ്മണ്യനിലേക്ക്‌ എത്തില്ല എന്നും ക്ഷേത്രത്തിന്റെ ഉള്ളില്‍ ചെയ്യുന്ന പൂജകള്‍ക്ക് മാത്രമേ ഫലം ലഭിക്കു എന്നുമാണ് അവര്‍ പറയുന്നത്.