കത്തിക്കയറി സിമന്‍റ് വില ; കൂടിയത് 60 മുതൽ 70 രൂപ വരെ

സംസ്ഥാനത്ത് സിമന്റ് വിലയില്‍ വന്‍ വര്‍ധന. ഒരാഴ്ചയ്ക്കിടയില്‍ പ്രധാന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 70 രൂപ വരെയാണ് കൂടിയത്. രണ്ടാഴ്ച മുമ്പുവരെ ബാഗിന് 350 രൂപയായിരുന്നു പ്രധാന കമ്പനികളുടെ സിമന്റിന് വില ഇപ്പോള്‍ 400 മുതല്‍ 420 രൂപ വരെയായി. ഏതാണ്ട് 20 ശതമാനം വരെയുള്ള വര്‍ധനയാണ് ഒറ്റയടിക്കുണ്ടായത്. ജി.എസ്.ടി. നിലവില്‍ വരുമ്പോള്‍ സിമന്റ് വില കൂടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അങ്ങനെയുണ്ടായില്ലെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വില കുറയുകയാണുണ്ടായത്. മഴ തുടങ്ങിയ ശേഷമാണ് കേരളത്തില്‍ വില കുത്തനെ ഉയര്‍ന്നത്. വന്‍കിട കമ്പനികളുടെ സിമന്റിനാണ് വില കൂടിയത്.

ഇതിനിടയില്‍, ആവശ്യത്തിന് സിമന്റ് വിതരണം ചെയ്യാതെ കമ്പനികള്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണെന്ന പരാതിയുമായി സിമന്റ് ഡീലേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. ഒരു കാരണവുമില്ലാതെ സിമന്റ് വില കുത്തനെ ഉയര്‍ത്തുന്നതിനാല്‍ ഡീലര്‍മാര്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ ബില്ല് ചെയ്യുന്ന സോഫ്റ്റ്വേര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മറ്റുമുള്ള നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് പല കമ്പനികളും സിമന്റ് എത്തിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും പല കമ്പനികളും െഡസ്പാച്ച് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും ഇത്തരം കമ്പനികള്‍ക്കെതിരേ ശക്തമായ രീതിയില്‍ പ്രതികരിക്കാനാണ് നീക്കമെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസ്സോസ്സിയേഷന്‍ പറയുന്നു. മഴ തുടങ്ങി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ച കാലത്താണ് സിമന്റ് വില ഉയര്‍ന്നത്. സിമന്റ് വില ഒറ്റയടിക്ക് 20 ശതമാനം വരെ ഉയര്‍ന്നത് സാധാരണക്കാരെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.