കാശ്മീരില്‍ തിരഞ്ഞെടുപ്പ് ; ബിജെപി ലക്ഷ്യമിടുന്നത് വലിയ കളികള്‍

പിഡിപി – ബി ജെ പി സഖ്യം പൊളിഞ്ഞ കാശ്മീരില്‍ തനിച്ചു ഭരിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ രാഷ് ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് സാധ്യത. ജമ്മുവിനും കശ്മീരിനുമിടയിലുള്ള പാലമെന്നാണ് ബിജെപി – പിഡിപി ബന്ധം വിശേഷിപ്പിക്കപ്പെട്ടത്. ആ പാലം തകരുമ്പോള്‍ കേവല രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കപ്പുറത്ത് ഒരു ജനതയുടെ വര്‍ത്തമാനവും ഭാവിയും കൂടുതല്‍ വലിയ പ്രതിസന്ധികളിലേക്ക് തന്നെയാണ് നീങ്ങുന്നത്. പിഡിപിയും ബിജെപിയും തമ്മിലുള്ള സഖ്യം അധികകാലം നീളില്ലെന്ന് വലിയിരുത്തലുണ്ടായിരുന്നു. ആശയപരമായി രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ എങ്ങിനെയാണ് ഒന്നു ചേരുകയെന്ന ചോദ്യമായിരുന്നു ഈ നിരീക്ഷണത്തിനു പിന്നില്‍.

രാഷ്ട്രീയം പക്ഷേ, സാദ്ധ്യതകളുടെ കലയാണ്. അതുകൊണ്ടുതന്നെ ഈ പരീക്ഷണം ശുഭകരമാവട്ടെ എന്ന് ആശംസിച്ചവര്‍ ഏറെയായിരുന്നു. അതേസമയം കൃത്യമായ അജണ്ടയോടെയാണ് പിഡിപിയുമായുള്ള സഖ്യത്തില്‍നിന്ന് ബിജെപി പിന്‍വാങ്ങിയിരിക്കുന്നതെന്നുറപ്പാണ്. വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസമാണ് ബിജെപിയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ജമ്മു കശ്മീരിനെ മുന്‍നിര്‍ത്തി വലിയൊരു രാഷ്ട്രീയ കളിക്കാണ് ബിജെപി വട്ടം കൂട്ടുന്നത്. ആ കളി ഏതൊക്കെ തലത്തിലാണ് വികസിക്കുന്നതെന്ന് വരും ദിനങ്ങളില്‍ കണ്ടറിയാം.

പാക്കിസ്താനുമായുള്ള സംഘര്‍ഷം ഇനിയിപ്പോള്‍ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് വളര്‍ന്നാലും അത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയേക്കില്ല. അതേസമയം ജമ്മുകശ്മീരില്‍ ആരുമായും സഖ്യം ചേര്‍ന്ന് ഭരിക്കാനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി. എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും തിരഞ്ഞെടുപ്പിലുണ്ടാകുന്ന വിധി മാനിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഒമര്‍ അബ്ദുള്ള പറയുന്നു.