നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നേഴ്‌സ് ലിനിയുടെ സ്മരണാര്‍ത്ഥം അവാര്‍ഡ്

തിരുവനന്തപുരം : നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നേഴ്സ് ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നേഴ്സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ കോഴിക്കോട്ട് നിപ്പ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ടിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

നിപ്പ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരും 19 സ്റ്റാഫ് നേഴ്സും ഏഴ് നേഴ്സിങ്ങ് അസിസ്റ്റന്റുമാരും 17 ക്ലീനിംഗ് സ്റ്റാഫും നാല് ഹോസ്പിറ്റല്‍ അറ്റന്റര്‍മാരും രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്ന് ലാബ് ടെക്നീഷ്യന്‍മാരുമുള്‍പ്പടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിക്കുന്നത്. ഇതിനുപുറമേ 12 ജൂനിയര്‍ റസിഡന്റുമാരെയും മൂന്ന് സീനിയര്‍ റസിഡന്റ്മാരേയും ഒരോ പവന്റെ സ്വര്‍ണമെഡല്‍ നല്‍കി ആദരിക്കാനും തീരുമാനിച്ചു.