ബിജെപി കേരളാ ഘടകത്തില്‍ തമ്മിലടി രൂക്ഷം ; പരിഹാരം കാണാന്‍ അമിത് ഷാ ഇടപെടുന്നു

കേരളത്തിലെ ബിജെപിയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഇടപെട്ടേക്കുമെന്ന് സൂചന. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് വി. മുരളീധരന്‍ നടത്തിയ അഭിപ്രായപ്രകടനത്തോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. ഇതിനെ തുടര്‍ന്ന് മറുപക്ഷം ബിജെപി പ്രവര്‍ത്തക ലസിത പാലക്കലിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണം നടത്താതെ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതാണ് ആക്ഷേപത്തിനിടയാക്കിയത്. ഇതിനിടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളി പ്രവര്‍ത്തകര്‍ പരാതികള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തില്‍ ചേരിതിരിവ് രൂപപ്പെട്ട സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ നിരന്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.

സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഉള്‍പ്പെടെയാണ് ഇംഗ്ളീഷിലും മലയാളത്തിലും പരാതി പറഞ്ഞത്.മലയാളത്തിലുള്ള കമന്റുകള്‍ തര്‍ജമ ചെയ്ത് നല്‍കാനും അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് കേരളാ നേതാക്കള്‍ക്ക് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. അമിത് ഷായുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ തുടര്‍ച്ചയായുള്ള പരാതികളാണ് കേരളത്തിലെ ബിജെപി സംഘടനാപ്രശ്നങ്ങളില്‍ ദേശീയ അധ്യക്ഷന്‍ ഇടപെടാന്‍ കാരണം. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് വിലയിരുത്തിയ അമിത് ഷാ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുരളീധര്‍ റാവുവിനോട് റിപ്പോര്‍ട്ട് തേടി. വി മുരളീധരന്‍, പികെ കൃഷ്ണദാസ് എന്നിവരെ പ്രതികൂട്ടിലാക്കിയാണ് പ്രവര്‍ത്തകരുടെ നീക്കം. കൂടിയാലോചനകള്‍ ഇല്ലാതെ കുമ്മനം രാജശേഖരനെ മാറ്റിയ നടപടിയിലും പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെ അതൃപ്തി പരസ്യമാക്കി.

അതേസമയം, ബൂത്ത് തലം മുതല്‍ അടിമുടി മാറ്റം വേണമെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി നിയമിതനായതോടെ ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയിലുള്ള അതൃപ്തിയും അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കമന്റുകളില്‍ പ്രകടമായിരുന്നു.