കത്തോലിക്കാ ഓര്‍ത്തഡോക്‌സ് സഭകളിലെ പീഡന കേസുകള്‍ കൂടുതല്‍ അന്വേക്ഷണ തലത്തിലേയ്ക്ക്: അറസ്റ്റുകള്‍ ഉടനെ?


കോട്ടയം: അടുത്ത ദിവസങ്ങളിലായി ലോക മലയാളികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കേരളത്തിലെ പ്രമുഖ സഭകളിലെ വൈദികരും ബിഷപ്പും ഉള്‍പ്പെട്ട പീഡനകേസുകള്‍ കൂടുതല്‍ അന്വേക്ഷണ തലത്തിലേയ്ക്ക് നീങ്ങുന്നു. പ്രതികളായി ആരോപിക്കപ്പെട്ട വൈദീകരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതായിട്ടാണ് സൂചന.

ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കന്യാസ്ത്രീ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതോടെ വൈദികന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പൊലീസിന് ലഭിച്ച മൊഴി അത്ര ശക്തമായാണ് കാരണം. ബലാത്സംഗവും പീഡനവും അടക്കം എല്ലാ ജാമ്യമില്ലാ വകുപ്പുകളും ചേര്‍ക്കാനുള്ള വകുപ്പുണ്ട്.

അതേസമയം ജലന്ധര്‍ രൂപതയുടെ പ്രതിനിധികള്‍ കോട്ടയത്ത് എത്തി കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കൈമാറി. നാല് കന്യാസ്ത്രിമാരാണ് ജലന്ധറില്‍ നിന്ന് എത്തിയിട്ടുള്ളത് ഇവരുടെ ഒപ്പം കഴിഞ്ഞിട്ടുള്ള കന്യാസ്ത്രി ഇങ്ങനെ ഒരു ആരോപണം ഇത് വരെ പറഞ്ഞിട്ടില്ലെന്ന് മറ്റു കന്യസ്ത്രീകള്‍ പറഞ്ഞു ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന കന്യാസ്ത്രിക്കെതിരെ സ്വഭാവ ദൂഷ്യത്തിന് വീട്ടമ്മ പരാതി പറഞ്ഞതായും ഇതിനെ തുടര്‍ന്ന് കന്യാസ്ത്രി സുപ്പീരിയര്‍ സ്ഥാനത്ത് നിന്ന് 2017 നീക്കിയതായും ഇവര്‍ പറഞ്ഞു. എന്നാല്‍ അനുരഞ്ജന നീക്കം പൊളിഞ്ഞാല്‍ ഉടന്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന സൂചന പൊലീസും സഭാ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

അതിനിടയില്‍ നാല് ഓര്‍ത്തഡോക്സ് സഭാ വൈദികരെ പ്രതികളാക്കി എടുത്ത കേസിലും അന്വേക്ഷണം അതിശക്തമാണ്. നാല് പേര്‍ക്കെതിരെയും ബലാത്സംഗത്തിനാണു കേസെടുത്തിരിക്കുന്നത്. എന്നാല്‍ വൈദികര്‍ക്കതിരായ ലൈംഗിക ആരോപണത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയാട്ടുണ്ട്.

സഭയിലെ നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളില്‍പ്പെട്ട അഞ്ച് വൈദികര്‍ക്കെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നിട്ടുള്ളത്. കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി തന്റെ ഭാര്യയെ ചൂഷണം ചെയ്‌തെന്ന് ആനിക്കാട് സ്വദേശിയാണ് ആരോപണം ഉന്നയിച്ചത്. വൈദികര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെയും സഭ നിയോഗിച്ചിട്ടുണ്ട്.

കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് സഭ നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും, ആരോപണങ്ങള്‍ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് അധികാരികള്‍ വിലയിരുത്തുന്നത്. എന്നാല്‍ സംഭവത്തില്‍ യുവതി ഇതുവരെ ഒരിടത്തും പരാതി കൊടുത്തിട്ടില്ല.