യുറഗ്വായെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍

റഷ്യന്‍ ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്. ക്വാര്‍ട്ടറില്‍ പ്രഥമ ചാമ്പ്യന്മാരായ യുറഗ്വായെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാന്‍സ് തോല്‍പിച്ചത്. നാല്‍പതാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ നിന്ന് റാഫേല്‍ വരാനേയാണ് ഹെഡ്ഡറിലൂടെയായിരുന്നു ആദ്യഗോള്‍. അറുപത്തിയൊന്നാം മിനിറ്റില്‍ ഒന്നാന്തരമൊരു ഗോളിലൂടെ ഗ്രീസ്മാന്‍ ലീഡുയര്‍ത്തി. 2006ല്‍ റണ്ണറപ്പായശേഷം പന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് ഫ്രാന്‍സ് ലോകകപ്പിന്റെ സെമി കളിക്കുന്നത്.

യുറഗ്വായുടെ പേരുകേട്ട പ്രതിരോധ നിര ഒടുവില്‍ ഫ്രാന്‍സിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെ വന്ന യുറഗ്വായ് പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. സുവാരസിന് ഒറ്റയ്ക്ക് കടന്നെത്താനാവുന്നതായിരുന്നില്ല ഫ്രാന്‍സിന്റെ പ്രതിരോധ കോട്ട. പന്ത് കൈയടക്കം വെക്കുന്നതില്‍ ഫ്രാന്‍സിന് ചെറിയ മുന്‍തൂക്കമാണ് ഉണ്ടായിരുന്നതെങ്കിലും പാസ് കൃത്യതയില്‍ അവര്‍ ഏറെ മുന്നിലായിരുന്നു.