4 കുട്ടികളെ രക്ഷപ്പെടുത്തി, രക്ഷാദൗത്യം വിജയത്തിലേക്ക് അടുക്കുന്നു


തായ്ലന്‍ഡില്‍ രക്ഷാദൗത്യം വിജയത്തിലേക്ക് അടുക്കുകയാണ്, ഇപ്പോള്‍ 4 കുട്ടികളെ രക്ഷപ്പെടുത്തിക്കഴിഞ്ഞു, ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചു കഴിഞ്ഞു. ഇന്നത്തെ രക്ഷാ ദൗത്യം അവസാനിപ്പിച്ചിരിക്കുകയാണ്. കോച്ച് അടക്കം അവശേഷിക്കുന്ന 9 പേരെ നാളെ ഉച്ചയോടെ പുറത്തേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍.

12 കുട്ടികളും ഫുട്ബാള്‍ കോച്ചും അടക്കം 13 പേര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത് ഇക്കഴിഞ്ഞ ജൂണ്‍ 23 നാണ്. ഇന്നേക്ക് 15 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഇവര്‍ ഇവിടെ പെട്ടിട്ട്. 6 ദിവസം മുന്‍പാണ് കാണാതായ സംഘം ഗുഹയില്‍ അകപ്പെട്ടിരിക്കുയാണ് എന്ന് കണ്ടെത്തിയത്. അന്നു മുതല്‍ ലോകത്തെ മികച്ച രക്ഷാ സംഘമാണ് ഇവിടെ ക്യാമ്പ് ചെയ്തുകൊണ്ട് രക്ഷാശ്രമങ്ങള്‍ നടത്തുന്നത്. 2 ദിവസം മുന്‍പ് ഒരു രക്ഷ പ്രവര്‍ത്തകന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ആ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും ഗുഹയില്‍ അകപ്പെട്ടവരെ ജീവനോടെ തന്നെ രക്ഷപ്പെടുത്തുമെന്നും രക്ഷാ സംഘത്തിന്റെ തലവന്‍ പറയുകയുണ്ടായി.

മഴയായിരുന്നു രക്ഷ പ്രവര്‍ത്തകര്‍ നേരിട്ട ഏറ്റവും വലിയ ഭീഷണി. ഇവര്‍ അകപ്പെട്ടിരിക്കുന്ന സ്ഥലത്തു നിന്നും കുട്ടികളെ പുറത്തേക്കു എത്തിക്കാന്‍ 10 മണിക്കൂര്‍ എടുക്കും. കഴിഞ്ഞ ദിവസം മഴ കുറഞ്ഞത് കാരണം ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്, ഇത് കൊണ്ട് കുട്ടികളെ വഴിയിലെ ചില സ്ഥലങ്ങളിലൂടെ നടത്തിച്ചു കൊണ്ട് വരാന്‍ കഴിയും.

ബഡി ഡൈവിങ് രീതിയില്‍ ആണ് കുട്ടികളെ രക്ഷപെടുത്തുന്നത്. ഓരോ കുട്ടിയുടെയും കൂടെ ഒരു ഡൈവര്‍. കുട്ടിയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ കൂടെയുള്ള ഡൈവിങ് വിദഗ്ധന്‍ ആണ് എടുക്കുന്നത്. ഏറ്റവും ദുര്‍ബ്ബലര്‍ ആയവരെ ആദ്യവും കൂട്ടത്തില്‍ ശക്തരായവരെ അവസാനവുമാണ് പുറത്തെത്തിക്കുന്നത്. ദുര്‍ഘടമായ വഴികളും, ചിലയിടത്തു ശക്തമായ അടിയൊഴുക്കും, ചെളിവെള്ളം നിറഞ്ഞ വഴിയുമാണ് ഗുഹയില്‍ ഉള്ളത്. 5 അമേരിക്കന്‍ നേവി സീല്‍ കമാന്‍ഡോകള്‍, 5 തായ് മുങ്ങല്‍ വിദഗ്ധര്‍, 13 വിദേശ നീന്തല്‍ വിദഗ്ധര്‍ എന്നിവരാണ് കുട്ടികളെ പുറത്തെത്തിക്കാന്‍ ഗുഹയ്ക്കുള്ളിലേക്കു പോകുന്ന ദൗത്യ സംഘത്തിലുള്ളത്.