രക്ഷാപ്രവര്‍ത്തനം വിജയം ; ഗുഹയില്‍ കുടുങ്ങിയ 13 പേരും പുറം ലോകത്ത് എത്തി

തായ്ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. പതിനേഴ് ദിവസത്തിന് ശേഷമാണ് കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതോടെ എല്ലാവരെയും പുറത്തെിത്തിക്കാന്‍ സാധിച്ചത്.ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെതന്നെ മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി മുതലാക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്.

12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചു. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ചികിത്സ നല്‍കി. എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആറുമണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലായിരുന്നു നാലു കുട്ടികളെ പുറത്തെത്തിച്ചത്. 13 വിദേശ മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ് മുങ്ങല്‍ വിദഗ്ധരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉള്‍പ്പെട്ടിട്ടുള്ളത്.

രക്ഷപ്പെട്ട് പുറത്തെത്തിയ കുട്ടികളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണെങ്കിലും ഇവരെ കാണാന്‍ മാതാപിതാക്കളെ ഇതുവരെ അനുവദിച്ചിട്ടില്ല. മെഡിക്കല്‍ പരിശോധനാഫലം വരുന്നതു വരെ കാത്തിരിക്കേണ്ടതുണ്ട്. ഇന്നു രാത്രിയോടെ മാതാപിതാക്കള്‍ക്കു നാലു പേരെയും കാണാനാകുമെന്നാണു കരുതുന്നത്. എന്നാല്‍ അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ സ്പര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കില്ല. ആദ്യ ശ്രമത്തില്‍ നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.