ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡര്‍ കാന്‍സറിന് കാരണമെന്ന് തെളിഞ്ഞു ; കമ്പനിക്ക്‌ 32,000 കോടി രൂപ പിഴ ; കേരളാ മാധ്യമങ്ങള്‍ വാര്‍ത്ത‍ മുക്കി

ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് ഇവിടെ. മലയാളികള്‍, പ്രത്യേകിച്ച് കുട്ടികള്‍ക്ക് വേണ്ടി വാങ്ങുന്ന പ്രമുഖ ടാല്‍കം പൗഡര്‍ ആയ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൌഡര്‍ ഉപയോഗിച്ചത് കാരണം ആറു സ്ത്രീകള്‍ ക്യാന്‍സര്‍ ബാധിച്ചു മരിച്ചു. കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ച കേസില്‍ സെന്റ് ലൂയിസ് ജൂറി കമ്പനിക്ക്‌ 32000 കോടി രൂപയുടെ പിഴ കോടതി വിധിച്ചതോടെയാണ്‌ റിപ്പോര്‍ട്ട് ഏവരും ശ്രദ്ധിക്കുന്നത് . ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അര്‍ബുദം പിടികൂടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇത്രയും രൂപ പിഴ ശിക്ഷ വിധിച്ചത്. അസുഖം ബാധിച്ച 22 സ്ത്രീകളില്‍ ആറ് പേര്‍ മരണത്തിന് കീഴടങ്ങി.

2016 ഫെബ്രുവരിയില്‍ മിസോറിയിലെ യുവതിക്ക് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ വരാനിടയായി എന്ന് പരാതിപ്പെടുകയായിരുന്നു. അണ്ഡാശയ കാന്‍സര്‍ പിടിപ്പെട്ടാണ് ജാക്വിലിന്‍ ഫോക്സ് എന്ന യുവതി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ കുടുംബത്തിന് കോടതി നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 493 കോടി ഇന്ത്യന്‍ രൂപയാണ് അന്ന് കോടതി പിഴ വിധിച്ചത്. ജോണ്‍സണ്‍ ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചാണ് യുവതിക്ക് കാന്‍സര്‍ പിടിപ്പെട്ടതെന്നാണ് ആരോപണം. 35 വര്‍ഷം ഈ സ്ത്രീ ജോണ്‍സണ്‍ പൗഡറാണ് ഉപയോഗിച്ചിരുന്നത്. മൂന്ന് വര്‍ഷം കാന്‍സര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു.

1970 മുതല്‍ കമ്പനി പുറത്തിറക്കുന്ന പൗഡറില്‍ ആസ്‌ബെറ്റോസ് ചേരുന്നുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും പരാതിക്കാര്‍ക്കായി വാദിച്ച അഭിഭാഷകര്‍ വ്യക്തമാക്കി. വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ പറഞ്ഞു.

നേരത്തെയും സമാനമായ കേസുകളില്‍ കമ്പനിക്ക് ഭീമന്‍ പിഴകള്‍ വിധിച്ചിട്ടുണ്ട്. അവരുടെ പ്രധാന ഉത്പന്നമായ ബേബി പൗഡറുമായി ബന്ധപ്പെട്ട് 9,000 കേസുകളാണ് കമ്പനി നേരിടുന്നത്. മുമ്പും നിരവധി കേസുകളില്‍ കമ്പനിക്ക് കോടതി വന്‍ തുക പിഴ വിധിച്ചെങ്കിലും കേരള വിപണിയിലുള്‍പ്പടെ ലോകത്താകമാനം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും വിപണിയില്‍ സജീവമായി വിറ്റു പോകുന്ന സ്ഥിതിയാണ്. പരസ്യങ്ങളില്‍ നിന്നും വന്‍ വരുമാനം മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് കാരണം അവരും ഈ വാര്‍ത്തകള്‍ പൊതുജനങ്ങളുടെ ഇടയില്‍ എത്തിക്കുന്നില്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് ഈ വാര്‍ത്ത‍ നല്‍കിയിരിക്കുന്നത്.