ഇടുക്കി ജലനിരപ്പ് ഉയരുന്നു ; ട്രയല്‍ റണ്‍ ഉടനെ വേണ്ട എന്ന് മന്ത്രി

നീരൊഴുക്ക് കുറഞ്ഞു എങ്കിലും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.56 അടിയാണ് ചൊവ്വാഴ്ച അഞ്ചു മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്. എന്നാല്‍ ട്രയല്‍ റണ്‍ ഉടന്‍ നടത്തേണ്ട സാഹചര്യമില്ല എന്നാണ് മന്ത്രി മാത്യു ടി. തോമസ് പറയുന്നത്. ഒരു മണിക്കൂറില്‍ 0.02 അടി മാത്രമേ ഇപ്പോള്‍ വെള്ളം നിറയുന്നുള്ളു. 17 മണിക്കൂറിനുള്ളില്‍ ഉയര്‍ന്നത് 0.44 അടി വെള്ളം മാത്രമാണെന്നും ഡാം തുറക്കുന്നുണ്ടെങ്കില്‍ തന്നെ പകല്‍ സമയം എല്ലാവര്‍ക്കും അറിയിപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോള്‍ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാര്‍ തീരദേശവാസികള്‍ക്ക് അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി. ഇത് 2397 അടി ഉയരത്തിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

അതേസമയം, ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രിയും ഇടുക്കി ജില്ലാ അധികൃതരും വ്യക്തമാക്കി. ജില്ലാഭരണകൂടം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഡാമിന്റെ മൊത്തം സംഭരണശേഷിയുടെ 91.06 ശതമാനം ജലനിരപ്പായിട്ടുണ്ട്. 2403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകളില്‍ രണ്ട് ഷട്ടറുകളാണ് ആദ്യം തുറക്കുക. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം 24 മണിക്കൂര്‍ കഴിഞ്ഞ് പകല്‍ സമയത്ത് മാത്രമാണ് ഡാം തുറക്കുക. ഡാമിന് താഴെയുള്ളവരും വെള്ളം ഒഴുകിപ്പോകുന്ന നദീ തീരത്തുള്ളവരും ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഓറഞ്ച് അലര്‍ട്ട് ‘സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രാക്ടീസ്’ മാത്രമാണെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ഇതൊരു അറിയിപ്പ് മാത്രമാണ്. ഈ സമയത്ത് ആശങ്കപ്പെടേണ്ടതില്ല. ആളുകളെ മാറ്റിപാര്‍പ്പിക്കണ്ടതുമില്ല. അത്തരം ഘട്ടത്തില്‍ 12 മണിക്കൂറെങ്കിലും മുമ്പ് അറിയിപ്പ് നല്‍കും. എന്നിട്ട് ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കും. അഞ്ച് പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകള്‍ മാത്രം തുറന്നാല്‍മതിയെന്നാണ് യോഗത്തിലെ തീരുമാനം.