കൊട്ടിയൂര്‍ പീഡനം ; പെണ്‍കുട്ടിയും അമ്മയും കൂറുമാറി ; വൈദികനെ വിവാഹം കഴിക്കണം എന്ന് പെണ്‍കുട്ടി

കൊട്ടിയൂരില്‍ പീഡനക്കേസില്‍ മുഖ്യവാദികള്‍ കൂറുമാറി പ്രതികള്‍ക്ക് ഒപ്പം ചേര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസിലെ വാദം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് പിന്നാലെ കുട്ടിയുടെ അമ്മയും കൂറുമാറിയത്. കേസിലെ പ്രതിയായ വൈദികനെതിരെ നേരത്തേ പൊലീസിന് നല്‍കിയ മൊഴി മാതാവ് കോടതിയില്‍ മാറ്റിപ്പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറിയതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത് കോടതിയെ അറിയിച്ചു.

കേസിന്റെ വിചാരണ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ആരംഭിച്ച ദിവസം തന്നെ പീഡനത്തിനു ഇരയായ പെണ്‍കുട്ടി കൂറുമാറിയിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വൈദികനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സര്‍ട്ടിഫിക്കറ്റിലുള്ളതല്ല യഥാര്‍ത്ഥ പ്രായമെന്നും പെണ്‍കുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചു. പീഡനത്തിന് ഇരയായെന്ന് മജിസ്ട്രേറ്റ് മുമ്പാകെ നേരത്തേ മൊഴി നല്‍കിയത് ഭീഷണിയെ തുടര്‍ന്നാണെന്നും വൈദികനുമൊത്തുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി ബോധിപ്പിച്ചു. ഇതോടെ ഒന്നാം സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു.

എന്നാല്‍ വയസ്സ് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് പെണ്‍കുട്ടി വിസമ്മതിച്ചു. സര്‍ട്ടിഫിക്കറ്റിലുള്ളതല്ല പ്രായമെങ്കില്‍ വയസ്സ് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് സന്നദ്ധമാണോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സമ്മതമല്ലെന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മറുപടി. അതുപോലെ വൈദികന്‍ മകളെ പീഡിപ്പിച്ചുവെന്ന് പൊലീസ് മുമ്പാകെ മൊഴി നല്‍കിയ കുട്ടിയുടെ അമ്മ, വൈദികനും മകളും പരസ്പരം ഇഷ്ടപ്പെട്ടാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് കോടതിയില്‍ പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയെത്തിയിരുന്നുവെന്നും മകളുടെ ജനന തീയതി 1997 നവംബര്‍ 17 ആണെന്നും അമ്മ പറഞ്ഞു.

എന്നാല്‍ ഇക്കാര്യം ഖണ്ഡിച്ച പ്രോസിക്യൂഷന്‍, പെണ്‍കുട്ടിയുടെ യഥാര്‍ഥ ജനന തീയതി 1999 നവംബര്‍ 17 ആണെന്ന് ചൂണ്ടിക്കാട്ടി. പീഡനത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ക്ക് പോക്‌സോ പ്രകാരം ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ രണ്ടുലക്ഷം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാവ് ഈ തുക കൈപ്പറ്റിയത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലെന്നതിന് തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സ്വന്തം ഇഷ്ടപ്രകാരമാണ് വൈദികനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതിനാല്‍ ഞങ്ങള്‍ക്ക് പരാതിയില്ലെന്നും മാതാവ് മൊഴി നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫാ. റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. തങ്കമ്മ നെല്ലിയാനി, സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ, വയനാട് ജില്ല ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകം, സമിതിയംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.